പേജുകള്‍‌

2011, ജൂലൈ 18, തിങ്കളാഴ്‌ച

സ്ത്രീയെ കഴുത്തറുത്ത് കൊന്ന് കടലില്‍ തള്ളിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു

വാടാനപ്പള്ളി: സ്ത്രീയെ കഴുത്തറുത്ത് കൊന്ന് കടലില്‍ തള്ളിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. കഴിഞ്ഞമാസം 23-ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേറ്റുവ അഴിമുഖത്താണ് 45 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. 

കഴുത്തും കാല്പാദവും അറുത്ത് ബോട്ട് നങ്കൂരത്തില്‍ പ്ളാസ്റിക് കയറുകൊണ്ട് കൈകള്‍ പിന്നിലേക്ക് പിടിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തൊലിയടര്‍ന്ന് തലമുടിയില്ലാതെ മുഖമളിഞ്ഞും അടവസ്ത്രവും ഏലസും ധരിച്ചനിലയിലാണ് മൃതദേഹം കണ്ടത്. നാലുദിവസം കഴിഞ്ഞിട്ടും മൃതദേഹം തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് വാടാനപ്പള്ളിയിലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചിരുന്നു. 

വലപ്പാട് സിഐ വി.ജി. രവീന്ദ്രനാഥ്, വാടനപ്പള്ളി എസ്ഐ വി.ഐ. സഗീര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞില്ല. 45നും 55നും ഇടയില്‍ പ്രായമുള്ളതും പ്രസവിച്ചതുമായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

മൃതദേഹത്തില്‍നിന്ന് സാമ്പിളുകളെടുത്ത് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ പ്രൊഫൈല്‍ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ത്രീയുടെ ബന്ധുക്കളെന്ന് സംശയിക്കുന്നവരെ ഡിഎന്‍എ ടെസ്റിനു വിധേയമാക്കും.തിരിച്ചറിയപ്പെടാത്ത കൊലപാതക്കേസുകള്‍ ഒരാഴ്ചയ്ക്കുശേഷം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പോലീസ് ഹെഡ്്ക്വാര്‍ട്ടേഴ്സിലെ ഉത്തരവുപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. 

ഈമാസം രണ്ടിനു പോലീസ് ഈ കേസ് ക്രൈംബ്രാഞ്ചിനു ഔദ്യോഗികമായി കൈമാറി. എന്നാല്‍, കമ്മീഷണര്‍, ഐജി, എഡിജിപി, ഡിജിപി എന്നിവര്‍ അംഗീകരിച്ചശേഷം അടുത്താഴ്ചയിലേ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയുള്ളൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.