പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

സൈനക്കും സ്വര്‍ണം; ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു

ന്യൂഡല്‍ഹി: കണ്ട കിനാവുകളൊന്നും പാഴല്ല. സ്വരുക്കൂട്ടിവച്ച സ്വപ്‌നങ്ങളും വെറുതെയായില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 38 സ്വര്‍ണമാണ് ഇന്ത്യയുടെ സമ്പാദ്യം. 28 വെള്ളിയും 35 വെങ്കലവുമായി മൊത്തം 101 മെഡലായി ഇന്ത്യയ്ക്ക്. ഇതും ഗെയിംസ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ്. മാഞ്ചസ്റ്റര്‍ ഗെയിംസില്‍ നേടിയ 69 മെഡലായിരുന്നു ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ നിന്ന് ഇന്ത്യയുടെ അവസാനത്തെ സ്വര്‍ണം പിറന്നത് അവിസ്മരണീയമായൊരു കാവ്യനീതിയായി. സ്വപ്‌നതുല്ല്യമായ ഇന്ത്യന്‍ പടയോട്ടത്തിന്റെ സാര്‍ഥകമായ പരിസമാപ്തിയായി.

ഫൈനലിലെ തീപാറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ലോക പത്തൊന്‍പതാം റാങ്കുകാരിയായ മലേഷ്യയുടെ ചൂ മ്യു വോങ്ങിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് മൂന്നാം റാങ്കുകാരിയായ സൈന തോല്‍പിച്ചത്. സ്‌കോര്‍: 19-21, 22-20, 21-12. ഇതാദ്യമായാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സൈന വോങ്ങിനെ പരാജയപ്പെടുത്തുന്നത്.

കാറ്റിന്റെ ഗതി കണക്കുകൂട്ടുന്നതിലെ പിഴവ് മൂലം ആദ്യ സെറ്റ് കൈവിട്ട സൈന ഉജ്വലമായി തിരിച്ചുവരവാണ് തുടര്‍ന്നുള്ള രണ്ടു സെറ്റുകളിലും നടത്തിയത്. വേഗതയേറെയുള്ള വോങ്ങിന്റെ കോര്‍ട്ടില്‍ ഒഴിവിടമുണ്ടാക്കാന്‍ നെടുനീളന്‍ റാലികളെയും ഡ്രോപ്‌ഷോട്ടുകളെയുമാണ് സൈന ആശ്രയിച്ചത്. എന്നാല്‍, പലപ്പോഴും കണക്കുകൂട്ടലുകള്‍ പിഴച്ച സൈനക്കെതിരെ മികവുറ്റ സ്മാഷുകളിലൂടെയാണ് വോങ് പോയിന്റുകള്‍ വാരിക്കൂട്ടിയത്. ഞാണിന്മേല്‍ കളിപോലുള്ള രണ്ടാം സെറ്റ് സ്വന്തമാക്കിയ സൈനക്ക് മൂന്നാം സെറ്റില്‍ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പത്ത് പോയിന്റ് പിന്നിട്ടശേഷം ഒരിക്കല്‍പ്പോലും ഇന്ത്യയുടെ കോര്‍ട്ടിലെ രാജ്ഞിക്ക് പിഴച്ചില്ല. തികച്ചും ആധികാരികമായി തന്നെയായിരുന്നു ഫിനിഷ്.

ഇന്ത്യ ഇന്ന് നേടിയ രണ്ടാമത്തെ സ്വര്‍ണവും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നു തന്നെ. വനിതകളുടെ ഡബിള്‍സില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയുമാണ് സ്വര്‍ണകുമാരികളായത്. ഇതിന് പുറമെ പുരുഷന്മാരുടെ ഹോക്കി ടീം വെള്ളിയും പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ അജന്ത ശരത് കമാലും വനിതകളുടെ ഡബിള്‍സില്‍ പൗലോമി ഘട്ടക്കും മൗമ ദാസും വെങ്കലവും നേടി.

73 സ്വര്‍ണവുമായി ഓസ്‌ട്രേലിയ അപ്രാപ്യമായ ലീഡാണ് നേടിയത്. 37 സ്വര്‍ണമുള്ള ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് തൊട്ടു പിറകിലെത്തി.

<<< തിരികെ പ്രധാന താളിലേക്ക്



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.