പേജുകള്‍‌

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ചാവക്കാട് വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്

ചാവക്കാട്: ചാവക്കാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക്. 21 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. വിജയിച്ചപ്പോള്‍ യു.ഡി.എഫ്. 11 വാര്‍ഡുകളിലാണ് വിജയിച്ചത്. 6 വാര്‍ഡുകളില്‍ മത്സരിച്ച മുസ്‌ലീം ലീഗിന് ഒരു വാര്‍ഡ് പോലും ലഭിച്ചില്ല.
എല്‍.ഡി.എഫ്. നേടിയ 21 വാര്‍ഡുകളില്‍ 20 വാര്‍ഡില്‍ സി.പി.എമ്മും ഒരു വാര്‍ഡില്‍ സി.പി.ഐ.യും വിജയിച്ചു. യു.ഡി.എഫ് നേടിയ 11 വാര്‍ഡുകളില്‍ പത്ത് വാര്‍ഡ് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയ ഏകവാര്‍ഡില്‍ അവരും വിജയിച്ചു.
ചാവക്കാട് നഗരസഭ 25-ാം വാര്‍ഡായ പുളിച്ചിറക്കെട്ട് വെസ്റ്റില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായ രമണി ബാബുരാജാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയിച്ചത്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ചത് മൂന്നാം വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രശ്മി ബിജുവാണ്. വെറും മൂന്നുവോട്ടാണ് ഇവിടെ രശ്മിയുടെ ഭൂരിപക്ഷം. ബി.ജെ.പി. ഒരിടത്തുപോലും വിജയിച്ചില്ല. ചാവക്കാട് നഗരസഭയിലെ 18-ാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്തെത്തി. ഇവിടെ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്. 4-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.വി. ഷാനവാസ് വിജയിച്ചിടത്ത് സി.പി.എം. വിമത സ്ഥാനാര്‍ത്ഥിയായ ഗിരിജ സോമനാണ് രണ്ടാംസ്ഥാനത്ത്. സി.പി.ഐ. സ്ഥാനാര്‍ത്ഥിയായ എ.എം. സതീന്ദ്രന്‍ മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 23-ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ കെ.കെ. കാര്‍ത്ത്യായനി വിജയിച്ചപ്പോള്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായ പുതുവീട്ടില്‍ കബീര്‍ രണ്ടാംസ്ഥാനത്തെത്തി. സി.പി.എം. ഇവിടെ മൂന്നാംസ്ഥാനത്താണ്. 27-ാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ത്ഥി ജ്യോതി കൃഷ്ണദാസ് വിജയിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയത് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഷീബ ജയപ്രകാശാണ്. കോണ്‍ഗ്രസ്സിവിടെ മൂന്നാംസ്ഥാനത്താണ്.
മുസ്‌ലീം ലീഗിന്റെ കുത്തകയായ ഒന്നാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ത്ഥി ചിങ്ങനാത്ത് നൂര്‍ജഹാന്റെ വിജയവും ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ കെ.വി. സത്താറിന്റെ വിജയവും, കേരള കോണ്‍ഗ്രസ്-എമ്മിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട 12-ാം വാര്‍ഡ് ഇ.എം. സാജനിലൂടെ ഇത്തവണ പിടിച്ചെടുത്തതും, സി.പി.എം. കോട്ടയായ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രശ്മി ബിജുവിന്റെ വിജയവും ഏറെ ശ്രദ്ധേയമാണ്. 22-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കഴിഞ്ഞ നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ കെ. നവാസ്, കെ.കെ. സുധീരനോട് ദയനീയമായി പരാജയപ്പെട്ടു. ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍ 261 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചെങ്കില്‍ വൈസ് ചെയര്‍മാനായിരുന്ന മാലിക്കുളം അബ്ബാസ് 356 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കഴിഞ്ഞതവണ 29 സീറ്റില്‍ എല്‍.ഡി.എഫിന് 22ഉം യു.ഡി.എഫിന് 7 വാര്‍ഡുകളുമാണ് ലഭിച്ചത്. കനോലി കനാലിന് കിഴക്കുവശത്ത് കാര്യമായ ക്ഷീണം യു.ഡി.എഫിനുണ്ടായില്ലെങ്കിലും പടിഞ്ഞാറ് വശം യു.ഡി.എഫിനെ കൈവിട്ടു. ജനകീയ വികസന മുന്നണി, പി.ഡി.പി., എസ്.ഡി.പി.ഐ. എന്നീ പാര്‍ട്ടികള്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കായില്ല. കഴിഞ്ഞതവണ രണ്ട് സീറ്റുണ്ടായിരുന്ന സി.പി.ഐ. ഇത്തവണ ഒരു വാര്‍ഡ് കൈവിട്ടുകളഞ്ഞു.


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.