പേജുകള്‍‌

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

നാട്ടില്‍നിന്നാല്‍ നികുതി: ഗള്‍ഫില്‍ ആശങ്ക

റിയാദ്‌: അറുപതു ദിവസം നാട്ടില്‍നിന്നാല്‍ പ്രവാസികള്‍ക്ക്‌ നികുതി ബാധകമാക്കുന്ന പുതിയ പ്രത്യക്ഷ നികുതിച്ചട്ടം സംബന്ധിച്ച്‌ ഗള്‍ഫില്‍ ആശങ്ക പടരുന്നു.

ഓഗസ്‌റ്റ് 31ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ഡയറക്‌ട് ടാക്‌സ് കോഡ്‌ പ്രകാരം ഇന്ത്യയില്‍ 'പ്രവാസി' എന്നതിന്റെ നിര്‍വചനംതന്നെ മാറുകയാണ്‌. വര്‍ഷം 59 ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവരെല്ലാം പുതിയ നിയമപ്രകാരം പ്രവാസിയല്ലാതായി മാറും. പലവട്ടമായി 59 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍പോലും വരുമാനത്തിനും സ്വത്തിനും നാട്ടില്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ രണ്ടുമാസത്തെ അവധിക്കു പോകുന്ന ചെറുകിട തൊഴിലാളികള്‍ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ തങ്ങേണ്ടിവരുന്ന ഗള്‍ഫിലെ ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പുതിയ നിയമം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന ആശങ്ക ഗള്‍ഫില്‍ ശക്‌തമാവുകയാണ്‌.

ഡി.ടി.എ.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഉടമ്പടി പ്രകാരം വരുമാനമുണ്ടാക്കുന്ന രാജ്യത്തു നികുതി നല്‍കുന്നവര്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല. ഈ പരിരക്ഷ പക്ഷേ, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക്‌ ലഭിക്കില്ല. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയില്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഇവിടങ്ങളിലെ പ്രവാസികള്‍ക്ക്‌ നികുതി ഒഴിവാക്കാന്‍ സാധിക്കും. പ്രവാസി എന്ന നിര്‍വചനം മാറുന്നതോടെ വരുമാനത്തിനു മാത്രമല്ല 10 ലക്ഷം രൂപയ്‌ക്കുമേലുള്ള മുഴുവന്‍ സ്വത്തിനും ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും. ഗള്‍ഫിലെ ബാങ്ക്‌ നിക്ഷേപം ബോണ്ട്‌, ഷെയറുകള്‍ എന്നിവയിലെ നിക്ഷേപം എന്നിവയെല്ലാം ഇതിനായി കണക്കാക്കും.

നാട്ടിലെ സാധാരണക്കാരുടെ വരുമാന നികുതി അടവ്‌ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു വന്ന പുതിയ ഡയറക്‌ട് ടാക്‌സ് കോഡ്‌ ഗള്‍ഫിലെ സാധാരണക്കാര്‍ക്കുപോലും ഭാരം ചുമത്തുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ഒമാന്‍ എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക്‌ ഇരട്ട നികുതിയില്‍നിന്നു പരിരക്ഷ നല്‍കുന്ന ഉടമ്പടിയില്‍ ഏതു സമയത്തും ഭേദഗതി വരുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ പ്രവാസികള്‍ക്കും ഭാവിയില്‍ നികുതിഭാരം ചുമത്താന്‍ സാധ്യതയുണ്ടെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, നവംബർ 3 3:42 PM

    ഇന്ത്യാ ഗവണ്‍മെന്‍റ് എങ്ങനെങ്ങിലും കാശുണ്ടാക്കാന്‍ നോക്കുകയാണല്ലോ.

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.