പേജുകള്‍‌

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

പോലിസിനേയും കാത്ത് രണ്ടര വയസുകാരിയുടെ മൃതദേഹം അത്യാഹിത വിഭാഗത്തില്‍ കിടത്തിയത് ഏഴര മണിക്കൂര്‍

കെ എം അക്ബര്‍
ചാവക്കാട്: വീട്ടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങവെ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരിയുടെ മൃതദേഹം പോലിസിനെയും കാത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടത്തിയത് ഏഴര മണിക്കൂര്‍. മൃതദേഹത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് എത്തിയത് 21 മണിക്കൂര്‍ കഴിഞ്ഞ്. അകലാട് ശൈഖ് ഖലീഫ കോളനിയില്‍ പുതിയവീട്ടില്‍ അബ്ദുള്ളയുടെ മകള്‍ ഹസ്നയുടെ മൃതദേഹമാണ് പോലിസിനേയും കാത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മറ്റു രോഗികള്‍ക്കരികെ കിടത്തിയത്. ഇതേ സമയം ഇവിടെ കുട്ടികളും ഗര്‍ഭിണികളുമടക്കം നിരവധി രോഗികള്‍ ചികില്‍സക്കായി എത്തിയിരുന്നു. ഫാനിനു താഴെ കര്‍ട്ടണ്‍ കൊണ്ട് മറച്ച് കട്ടിലിലായിരുന്നു മൃതദേഹം കിടത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഹസ്നയെ മരിച്ച നിലയില്‍ കണ്ടത്. രണ്ടര മണിയോടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ വിവരം വടക്കേകാട് പോലിസിലും അറിയിച്ചു. എന്നാല്‍ പോലിസ് ആശുപത്രിയിലെത്തിയില്ല. ഇതോടെ ആശുപത്രി അധികൃതര്‍ മൃതദേഹം രാത്രി പത്തോടെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11.30 ഓടെയാണ് പോലിസ് മേല്‍നടപടികള്‍ക്കായി ആശുപത്രിയിലെത്തിയത്. പിന്നീട് മൃതദേഹം പോസ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.