പേജുകള്‍‌

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ:  'സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം: ഫലങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ഖത്തര്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം നടത്തിയ  ശില്‍പശാലയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ മാറ്റം വേണമെന്ന്  സര്‍വ്വെയില്‍ പങ്കെടുത്ത സ്വദേശികളും പ്രവാസികളും ഒന്നു പോലെ ആവശ്യപ്പെട്ടു.
സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഒഴിവാക്കണമെന്ന വാദത്തോട് ഭൂരിഭാഗം സ്വദേശികള്‍ക്കും യോജിപ്പില്ല.വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്വദേശി കുടുംബങ്ങളും ആവശ്യപ്പെട്ടു. ഇത് സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നതുപോലുള്ള സംഭവങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് അവരുടെ അഭിപ്രായമെന്ന് ശില്‍പശാലയില്‍ സംസാരിച്ച ഖത്തര്‍ സര്‍വകലാശാലയിലെ ഗവേഷകയായ ഡോ. ഫാത്തിമ അല്‍ ഖുബൈസി പറഞ്ഞു.
തൊഴിലാളികള്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കാന്‍ നിയമപരമായ അവകാശമുണ്ടെന്ന കാര്യം പല സ്‌പോണ്‍സര്‍മാര്‍ക്കും പുതിയ അറിവായിരുന്നത്രെ. രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താനും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട സ്വദേശികളുമുണ്ട്. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും പോലെ സര്‍ക്കാര്‍ തന്നെ വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്നും വീട്ടുജോലിക്കാര്‍ ഓടിപ്പോകുന്നതിനുള്ള കാരണം പരിശോധിക്കേണ്ടതാണെന്നും ശില്‍പശാലയില്‍ സംസാരിച്ച ഖത്തര്‍ സര്‍വകലാശാലയിലെ സോഷ്യോളജിസ്റ്റ് ലയാശി അന്‍സര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.