പേജുകള്‍‌

2011, ജൂൺ 27, തിങ്കളാഴ്‌ച

ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട വീണ്ടും കാടു കയറുന്നു

കെ.എം.അക്ബര്‍
ചാവക്കാട്: സംരക്ഷണ പദ്ധതി പാതി വഴിയില്‍ നിലച്ചതോടെ ചരിത്രമുറങ്ങുന്ന ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ട വീണ്ടും കാടു കയറുന്നു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം 2010 ജനുവരിയിലാണ് ആരംഭിച്ചത്. മാര്‍ച്ച് അവസാനത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്ന് അന്നത്തെ നാട്ടിക നിയോജക മണ്ഡലം എം.എല്‍.എ ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. ആകെ 60 ലക്ഷം രൂപ ചെലവിട്ട് നടത്തുമെന്നറിയിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 41 ലക്ഷം നീക്കിവച്ചിരുന്നു.

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോട്ടക്കു ചുറ്റുമുള്ള തടാകം ആഴം കൂട്ടി വൃത്തിയാക്കി ഇരു വശങ്ങളിലും ഭിത്തിക്കെട്ടി,  തടാകത്തിനു കുറുകെ കോട്ടയ്ക്കുള്ളിലേക്ക് കടക്കാനുള്ള മരപ്പാലം എന്നിവ സംരക്ഷിക്കുക, കാടുപിടിച്ചു കിടക്കുന്ന കോട്ടയിലെ അത്യപൂര്‍വ സസ്യങ്ങള്‍ മാത്രം സംരക്ഷിച്ച് മറ്റുള്ളവ നീക്കം ചെയ്യുക തുടങ്ങിയവയായിരുന്നു ഉദ്ദേശിച്ചിരുന്നത്. 

എന്നാല്‍ കോട്ടയിലെ കാട് വെട്ടി വൃത്തിയാക്കുകയും കോട്ടയുടെ തെക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് സിമന്റ് ഉപയോഗിക്കാതെ കെട്ടി ഉയര്‍ത്തിയെന്നതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നില്ല. വെട്ടി കളഞ്ഞ ചെടികള്‍ വീണ്ടും വളര്‍ന്ന് പന്തലിച്ച് കോട്ടയെ മൂടി തുടങ്ങി. ഏറെ മുറവിളികള്‍ക്കൊടുവിലാണ് ടിപ്പുസുല്‍ത്താന്‍ കോട്ടയുടെ സംരക്ഷണത്തിന് അധികൃതര്‍ മുന്നിട്ടിറങ്ങിയത്. നിരവധി ചെറുതും വലുതുമായ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ടയുടെ സംരക്ഷണ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ ജനപ്രധിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

രണ്ടര ഏക്കര്‍ വിസ്തൃതിയിലുള്ള കോട്ട 1714 ല്‍ കൊച്ചി രാജാവിന്റെ അനുമതിയോടെ ഡച്ചുകാരാണ് നിര്‍മിച്ചത്. പിന്നീട് സാമൂതിരിയുടെ നിയന്ത്രണത്തിലായ കോട്ട മലബാര്‍ യുദ്ധത്തിന്റെ ഭാഗമായി ടിപ്പുസുല്‍ത്താന്റെ നിയന്ത്രണത്തിലായി. ക്രമേണ കോട്ടയ്ക്ക് ടിപ്പുസുല്‍ത്താന്റെ പേര് വീഴുകയും ചെയ്തു.

1 അഭിപ്രായം:

  1. ദയവു ചെയ്തു ഈ കോട്ടയെ ടിപ്പു സുല്‍ത്താനെ പോലൊരു നീചനായ വ്യക്തിയുടെ പേരില്‍ സംബോതന ചെയ്യരുതേ. ഡച്ചുകാര്‍ നിര്‍മിച്ച ഈ കോട്ടയുടെ യഥാര്‍ത്ഥ പേര് "Fort William" എന്നാണ്. ഡച്ചുകാര്‍ വില്യം ബ്ലാഷര്‍ എന്ന വ്യക്തിയെ കോട്ടയുടെ അധിപനായി നിയമിച്ചു. ടിപ്പുവിനെ പോലൊരു നരാധമന്‍ തകര്‍ത്തു തരിപ്പണം ആക്കിയ ഈ കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ എന്നേക്കും നമ്മുടെ ചരിത്ര സംസ്കാരിക സ്വത്തായി നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    TeeDee
    Chalakudy

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.