പേജുകള്‍‌

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

ജെറ്റ് എയര്‍വേയ്സ് കേരളത്തില്‍ നിന്നുള്ള നൂറോളം വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി

നെടുമ്പാശേരി: ജെറ്റ് എയര്‍വേയ്സ് കേരളത്തില്‍ നിന്നുള്ള നൂറോളം വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. വാണിജ്യപരമായ കാരണങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതര്‍ ഇതു സംബന്ധിച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നതെങ്കിലും സര്‍വ്വീസ് നടത്താനാവശ്യമായ പൈലറ്റുമാരുടെ എണ്ണത്തിലെ കുറവ്, വിമാനങ്ങളിലെ യാത്രക്കാരുടെ ബുക്കിങ് കുറവ് എന്നിവയാണ് കാരണങ്ങളെന്നാണ് സൂചന.


ഈ മാസം 14 മുതല്‍ മാര്‍ച് 27 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള 47 സര്‍വ്വീസുകളും തിരുവനന്തപുരത്തു നിന്നുള്ള 48 സര്‍വ്വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. പരീക്ഷാസമയമായതിനാല്‍ ഇരു ദിശകളിലേക്കും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായിട്ടുണ്ടെന്നും അതു മൂലം വിമാന സര്‍വ്വീസുകള്‍ സംയോജിപ്പിച്ചിരിക്കുന്നതാണെന്നും റദ്ദാക്കിയതല്ലെന്നും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുള്ളതെന്നതിനാല്‍ യാത്രക്കാരെ ഇത് കാര്യമായി ഇത് ബാധിക്കില്ലെന്ന് അധികൃതര്‍ അവകാശപ്പെട്ടു.റദ്ദാക്കിയ വിമാന സര്‍വ്വീസുകളില്‍ പോകേണ്ട യാത്രക്കാര്‍ക്ക് അടുത്തതോ തൊട്ടുമുമ്പുള്ള ദിവസങ്ങളിലോ സര്‍വ്വീസില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൊച്ചി-ദോഹ-കൊച്ചി സെക്ടറില്‍ ഫെബ്രുവരി 21, 26, മാര്‍ച്ച് 5, 6, 11, 13, 18, 19, 26, 27 തിയതികളിലെ സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ആകെ 20 സര്‍വ്വീസുകള്‍. കൊച്ചി-ഷാര്‍ജ-കൊച്ചി സെക്ടറുകളില്‍ 20, 26, 27 തിയതികളിലെ ആറു സര്‍വ്വീസുകളാണ് റദ്ദാക്കിയത്. കൊച്ചി-മസ്കറ്റ് സെക്ടറിലെ ഫെബ്രുവരി 18, 20, മാര്‍ച് 2, 4, 9, 11, 16, 18, 23, 25 തിയതികളിലെ ആകെ പത്തു സര്‍വ്വീസുകളും മസ്കറ്റ്-കൊച്ചി സെക്ടറിലെ ഫെബ്രുവരി 14, 19, 21, മാര്‍ച് 3, 5, 10, 12, 17, 19, 24, 26 തിയതികളിലെ 11 സര്‍വ്വീസുകളും റദ്ദാക്കി.

തിരുവനന്തപുരത്തു നിന്നും ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ സര്‍വ്വീസ് നടത്തുന്ന ആഴ്ചയില്‍ രണ്ടു വീതം തിരുവനന്തപുരം-ഷാര്‍ജ-തിരുവനന്തപുരം, തിരുവനന്തപുരം-മസ്കറ്റ്-തിരുവനന്തപുരം സര്‍വ്വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

രാത്രി വിമാനം പറത്തുന്ന പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തില്‍ ഡിജിസിഎ ഇളവ് അനുവദിച്ചതിനേത്തുടര്‍ന്നുണ്ടായ പൈലറ്റുമാരുടെ കുറവ് പരിഹരിക്കാന്‍ ഫെബ്രുവരി 15 മുതലുളള വിമാനസര്‍വ്വീസുകള്‍ ചിലത് എയര്‍ഇന്ത്യ എക്സ്പ്രസ്സുള്‍പ്പെടെയുള്ള പല വിമാനക്കമ്പനികളും റദ്ദാക്കിയിരുന്നു. എന്നാല്‍ വിമാനക്കമ്പനികള്‍ പിന്നീട് സംയുക്തമായി ഡിജിസിഎയുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്ന് ഇതു നടപ്പാക്കുന്നത് മാര്‍ച്ച് 24 വരെയ്ക്ക് നീട്ടിനല്‍കിയിരുന്നു. എയര്‍ഇന്ത്യ എക്സ്പ്രസ് സമയമാറ്റം നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പിന്നീട് മാറ്റം വരുത്തിയിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.