പേജുകള്‍‌

PANCHAYATH എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
PANCHAYATH എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 28, വ്യാഴാഴ്‌ച

പാവറട്ടി പഞ്ചായത്തില്‍ പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം

പാവറട്ടി: പഞ്ചായത്തിനെ പ്ളാസ്റിക് മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഡവലപ്മെന്റ് ആന്റ് ഇക്കോളജിക്കല്‍ സൊസൈറ്റി ഓഫ് പാവറട്ടി പ്ളാസ്റിക് നിര്‍മാര്‍ജനയജ്ഞം നടത്തുന്നു. കഴിഞ്ഞ ദിവസം പാവറട്ടി സെന്ററിലെ കാനകളില്‍ നിന്ന് വന്‍തോതിലുള്ള പ്ളാസ്റിക് മാലിന്യങ്ങളാണ് പുറത്തെടുത്തിരുന്നത്. ഇത്തരം മാലിന്യങ്ങളില്‍ മലിനജലത്തിന്റെ ഒഴുക്ക് തടയുകയും ദുര്‍ഗന്ധത്തിനും കൊതുകുകളുടെ വര്‍ധനവിനും കാരണമാവുകയാണ്.

2011 മേയ് 19, വ്യാഴാഴ്‌ച

ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചതായി പരാതി

ചാവക്കാട്: കുടിവെളളം കിട്ടുന്നില്ലെന്നു പരാതി പറഞ്ഞ ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അപമാനിച്ചതായി പരാതി. ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെളളം ലഭിക്കുന്നില്ലെന്നു ഫോണിലൂടെ വിളിച്ചറിയിച്ച പ്രസിഡന്റ് റജീന മൊയ്നുദ്ദീനെയാണു ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്രെ.

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

കല്ലുമക്കായ്, മുരിങ്ങ കൃഷിയുടെ ഉദ്ഘാടനം

കെ എം അക്ബര്‍
ചാവക്കാട്: പഞ്ചായത്തിന്റെയും കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കല്ലുമക്കായ്, മുരിങ്ങ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദീന്‍ നിര്‍വ്വഹിച്ചു. പി കെ ജമാലുദീന്‍ അധ്യക്ഷത വഹിച്ചു. കെ എം ഇബ്രാഹിം, കെ ജെ ചാക്കോ, നളിനി ലക്ഷ്മണന്‍, സുബൈര്‍, പി ടി ലായാഖത്ത്, കെ ഐ വാസു, പി ടി ഷംസു സംസാരിച്ചു.

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു

 കെ എം അക്ബര്‍
ചാവക്കാട്: സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്പുറം തൊട്ടാപ്പില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു. തിങ്കളാഴ്ച വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ പി രാജേന്ദ്രനെ കൊണ്ട് നടത്താനാണ് റവന്യൂ അധികൃതര്‍ ശ്രമിക്കുന്നത്. 224 വീടുകളില്‍ 40 വീടുകളാണ് ഇപ്പോള്‍ പണിപൂര്‍ത്തിയാക്കിയിട്ടുള്ളത്. 7.14 ഏക്കര്‍ ഭൂമിയില്‍ ഫെബ്രുവരി 11നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 2010 ഏപ്രിലില്‍ വിഷുകൈനീട്ടമായി വീടുകളുടെ താക്കോല്‍ ദാനം നടത്തുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയി ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകളുടെ നിര്‍മാണം നടക്കുന്നത് ഇവിടെയാണ്. 224 വീടുകളില്‍ 40 വീടുകളുടെ മാത്രം പണി പൂര്‍ത്തിയായിരിക്കെ ബാക്കിയുള്ള 184 കുടുംബങ്ങള്‍ക്ക് എന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അധികൃതര്‍ ഇപ്പോഴും വ്യക്തമാക്കുന്നില്ല. അന്‍പതോളം വീടുകള്‍ക്ക് തറ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം അടുത്ത മാസം 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിയമസഭാ സമതിയുടെ ശുപാര്‍ശയാണ് വീടുകളുടെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഴുവന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ താക്കോല്‍ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

നീര്‍മാതള ഭൂമിയിലെ സാംസ്ക്കാരിക സമുച്ചയ നിര്‍മാണം: പൊതുമരാമത്തിനെ ഏല്‍പ്പിക്കും


കെ എം അക്ബര്‍
ചാവക്കാട്: പുന്നയൂര്‍ക്കുളത്തെ നീര്‍മാതള ഭൂമിയില്‍ മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ സ്മരണക്കായുള്ള സാംസ്ക്കാരിക സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാന്‍ കേരള സാഹിത്യ അക്കാദമി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമി യോഗത്തിലാണ് തീരുമാനം. ഇതിനായുള്ള ടെണ്ടര്‍ അടുത്ത് തന്നെ ക്ഷണിക്കും. പുന്നയൂര്‍ക്കുളം സ്വദേശിയും ഇന്‍ഡിഗോ ആര്‍കിടെക്റ്ററുമായ റിയാസ് മുഹമ്മദ് രൂപപ്പെടുത്തിയ മാതൃകയില്‍ നിര്‍മിക്കുന്ന സാംസ്ക്കാരിക സമുച്ചയം 1.20 കോടി രൂപ ചെലവിലാണ് നിര്‍മിക്കുക. കൂടാതെ 2010 ലെ സംസ്ഥാന ബജറ്റില്‍ 20 ലക്ഷം രൂപ സമുച്ചയ നിര്‍മാണത്തിന് വകയിരുത്തിയിരുന്നു. കമലാ സുരയ്യ കേരള സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കിയ 17 സെന്റ് ഉള്‍പ്പെടെ 30 സെന്റ് സ്ഥലത്താണ് കോണ്‍ഫ്രന്‍സ് ഹാള്‍, സന്ദര്‍ശക മുറി, ലൈബ്രറി, കമലാ സുരയ്യയുടെ ജീവിത ചരിത്രങ്ങളും രചനകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്മൃതി മണ്ഡപം ഉള്‍പ്പെടുന്ന സമുച്ചയം പണിതീര്‍ക്കുക. ഏറെ സാങ്കേതിക തടസങ്ങള്‍ മറികടാണ് സമുച്ചയ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സാഹിത്യ അക്കാദി അധികൃതര്‍ കൈകൊണ്ടത്. കഴിഞ്ഞ ഭരണ സാരഥികളുടെ കാലത്ത് നീര്‍മാതള ഭൂമിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നവര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് വിവാദം സൃഷ്ടിക്കാനാണെന്ന് അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി പറഞ്ഞു. നീര്‍മാതളഭൂമി അക്കാദമിക്ക് ഇഷ്ടദാനമായി നല്‍കുന്നതിനുള്ള സമ്മതപത്രം 2006 ലാണ് കമലാ സുരയ്യ അന്നത്തെ സാംസ്ക്കാരിക മന്ത്രി എ പി അനില്‍കുമാറിന് കൈമാറിയത്. സര്‍പ്പക്കാവും പ്രതിഷ്ഠയും ഉള്ളതിനാല്‍ ഭൂമി അക്കാദമി ഏറ്റെടുക്കുന്നതിനെതിരെ ആര്‍.എസ്.എസ് അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ വിവാദത്തിലായി. ഭരണസമിതിയുടെ തീരുമാനമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അന്നത്തെ അക്കാദമി പ്രസിഡന്റായിരുന്ന യൂസഫലി കേച്ചേരി വ്യക്തമാക്കിയതോടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായി. പിന്നീട് പുതിയ ഭരണ സമിതി നിലവില്‍ വന്നതോടെയാണ് ഭൂമികൈമാറ്റ നടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് 2009 മാര്‍ച്ച് 31 നാണ് ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നിരത്തുകളിലെങ്ങും ഫ്ളക്സ് ബോര്‍ഡുകള്‍: സ്വരാജ് ട്രോഫിക്ക് അവകാശികളേറെ

കെ എം അക്ബര്‍ 
ചാവക്കാട്: ഗ്രാമപഞ്ചായത്തിന് ലഭിച്ച സ്വരാജ് ട്രോഫിക്ക് അവകാശികളേറെ. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കടപ്പുറം പഞ്ചായത്തിന് ലഭിച്ചത് തങ്ങളുടെ വികസന കാഴ്ചപ്പാടുകളാണെന്ന് ഉയര്‍ത്തിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ ജീവനക്കാര്‍ വരെ രംഗത്തെത്തി. പലരും തങ്ങളുടെ ചിത്രം പതിച്ച ബഹുവര്‍ണ ഫ്ളക്സ് ബോര്‍ഡുകളും നിരത്തുകളിലുയര്‍ത്തി കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷവും പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ചത്, കുടിശികയടക്കം നൂറു ശതമാനം നികുതി പിരിച്ചെടുത്തത്, 1970 മുതലുള്ള മുഴുവന്‍ ജനന മരണ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആക്കിയത് തുടങ്ങി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ ഇത്തവണ സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. 2005-06, 2008-09 വര്‍ഷങ്ങളിലും പഞ്ചായത്ത് സ്വരാജ് ട്രോഫി കരസ്ഥമാക്കിയിരുന്നത്.

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

കടപ്പുറം പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന

പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി
കെ എം അക്ബര്‍
കടപ്പുറം: പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് ഡി.ഡി.പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പഞ്ചായത്ത് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ 10-ഓടെയാണ് സംഘം പഞ്ചായത്ത് ഓഫീസിലെത്തിയത്. മണിക്കൂറുകള്‍ നേരം പരിശോധന തുടര്‍ന്നു. സെക്രട്ടറി അനധികൃതമായി അവധിയെടുക്കുന്നുവെന്ന് കാണിച്ച് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ യോഗത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് പോയ സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് മാസമായി സെക്രട്ടറിയില്ലാത്തതു മൂലം വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്ന ജനങ്ങള്‍ ദുരിതത്തിലാണെന്ന പരാതി വ്യാപകമായിരുന്നു. മൂന്നു മാസം അവധിയെടുത്ത സെക്രട്ടറി ഈയിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്.