പേജുകള്‍‌

2016 ഡിസംബർ 24, ശനിയാഴ്‌ച

പുന്നയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് കരനെൽ കൃഷി കൊയ്ത്ത് നടത്തി


ചാവക്കാട്: പുന്നയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് കരനെൽ കൃഷി കൊയ്ത്ത് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷഹർബാൻ മന്ദലംകുന്നത്ത്, ഐ.പി.രാജേന്ദ്രൻ, അഷറഫ് മുത്തേടത്ത്, കൃഷി ഓഫിസർ അഞ്ജു, ബിന്ദു,ലിജ, നസീറ അഹമ്മദ്, മൊയ്തീൻഷ പളളത്ത്, അക്രം കേരൻറകത്ത് എന്നിവർ പങ്കെടുത്തു

2016 നവംബർ 13, ഞായറാഴ്‌ച

"പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ സഹപാഠിയ്ക്ക് ഒരു ഭവനം"


ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിക്കാണ് സഹപാഠികൾ വീട് വെച്ചുകൊടുക്കാൻ ഒരുങ്ങുന്നത്. 

സ്ക്കൂളിലെ  1992-93 ബാച്ച് വിദ്യാർത്ഥിനിയായ ധനലക്ഷ്മിയുടെ വീട് നിർമ്മാണം പൂർവ്വവിദ്യാർത്ഥികൾ  ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 1992-93 ബാച്ചിലെ  വിദ്യാർത്ഥികളാണ് തങ്ങളുടെ സഹപാഠിയായ  ധനലക്ഷ്മിയുടെ വീടിന്റെ നിർമ്മാണം പൂർവ്വ വിദ്യാർത്ഥികളുടെ പരിപൂർണ്ണ സഹകരണത്തോടെ ഏറ്റെടുത്ത് നടത്തുന്നത്.

ഇതിനോട് സഹകരിക്കാൻ താല്പര്യമുളളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

നൗഷാദ്📲+91 89433 35067
ഹാരിസ്📲+91 98472 50627

(മിഡിലീസ്റ്റ്)
നസീർ ഒമാൻ   📲+968 96207659
സമീർ ദുബായ് 📲+971 503549285  
അമർ ഖത്തർ   📲 +974 55844724

2016 നവംബർ 11, വെള്ളിയാഴ്‌ച

വാഹനത്തിൽ ഏതൊക്കെ രേഖകളാണ് സൂക്ഷിക്കേണ്ടത്?


വാഹനത്തിൽ  ഏതൊക്കെ രേഖകളാണ് സൂക്ഷിക്കേണ്ടതെന്ന് അറിയാത്തവരാണ് പലരും. വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില രേഖകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1.രജിട്രേഷൻ സർട്ടിഫിക്കറ്റ്
2. ടാക്സ് സർട്ടിഫിക്കറ്റ്
3. ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
4. പൊല്യൂഷൻ സർട്ടിഫിക്കറ്റ് (ഒരു വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക് മാത്രം)
5. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  (ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്കു മാത്രം)
6. ഡ്രൈവിങ് ലൈസൻസ്
7.  ഡ്രൈവര്‍ക്ക് ട്രാൻസ്പോർട്ട് ബാഡ്‍ജ് (ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ)
8. ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് (ലേണേഴ്സ് വാഹനമാണെങ്കിൽ. ഒപ്പം ഡ്രൈവിങ് ലൈസൻസുള്ള ഒരാളും)
9.  പുതിയ വാഹനമാണെങ്കിൽ മുപ്പത് ദിവസത്തിനകം രജിസ്റ്റർ ചെയ്യണം
10. താൽക്കാലിക റെജിസ്ട്രേഷനിലുള്ള വാഹനമാണെങ്കിൽ ടെമ്പററി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ് എന്നിവ

യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥന്‍, സബ് ഇൻസ്പെക്റ്ററോ അതിനു മുകളിലോ ഉള്ള പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടാൽ വാഹനം നിർത്തി രേഖകൾ പരിശോധനയ്ക്ക് നൽകണം. വാഹനം നിർത്തിയാൽ പൊലീസ് ഓഫീസർ വാഹനത്തിന്റെ അടുത്തുചെന്ന് രേഖകൾ പരിശോധിക്കണം എന്നാണ് നിയമം. യഥാർത്ഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പകര്‍പ്പ് നല്‍കാം. അതുമല്ലെങ്കിൽ 15 ദിവസത്തിനകം രേഖകൾ ഹാജരാക്കിയാൽ മതി പക്ഷേ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം.

ഒരുമനയൂര്‍ ദേശീയപാത 17ല്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർക് പരിക്ക്


ചാവക്കാട്: ഒരുമനയൂര്‍ ദേശീയപാത 17ല്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേർക് പരിക്ക്. ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ പാലത്തിനു സമീപം വെച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ മാട്ടുമ്മല്‍ സ്വദേശി ശഫീദ്, ഷഫീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. 

ചാവക്കാട് നിന്നും ചേറ്റുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പാലത്തിനു മുകളില്‍ വെച്ച്  മറ്റൊരു വാഹനത്തെ മാറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. അപക്ടത്തെതുടര്‍ന്നു ചേറ്റുവ – ചാവക്കാട് റൂട്ടില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റേയും  ബസ്സിന്റേയും മുൻവശങ്ങൾ തകർന്നിട്ടുണ്ട്. കാര്‍ യാത്രികരായിരുന്ന യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. 

2016 നവംബർ 10, വ്യാഴാഴ്‌ച

19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുമായാണ് പുതിയ രണ്ടായിരം രൂപാ നോട്ട്


ഏറെ പ്രത്യേകതകളുള്ളതാണ് ഇന്ന് ജനത്തിന്‍റെ കയ്യില്‍ കിട്ടിയ രണ്ടായിരം രൂപാ നോട്ട്.നേരത്തെ ഇറങ്ങിയ വലിയ നോട്ടുകളേക്കാള്‍ വലുപ്പം കുറവാണ്.സോഷ്യല്‍ മീഡിയയില്‍ കൂടി ഈ നോട്ടുകള്‍ സംബന്ധിച്ച് പ്രചരിച്ച പല കാര്യങ്ങളും അസത്യമാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി

മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളത്. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് ആര്‍ പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടില്‍, 19 തരത്തിലുള്ള  സുരക്ഷാക്രമീകരണങ്ങളുണ്ട്. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രമുണ്ട്. മജന്ത നിറത്തില്‍ ആകര്‍ഷമായ രീതിയിലാണ് അച്ചടി. ത്രഡ് ഉയര്‍ത്തി പിടിക്കുമ്പോള്‍ നിറം നീലയായി മാറും.

പിന്‍ഭാഗത്ത് മംഗള്‍യാന്‍റെ ചിത്രമുണ്ട്. 2000 എന്ന് ദേവനാഗിരി ലിപിയിലാണ്  എഴുതിയിരിക്കുന്നത്. കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയുന്നതിനായി മഹാത്മാഗാന്ധിയുടെ ചിത്രവും അശോകസ്തൂപവും, ബ്ലീഡ് ലൈനുകളും അല്പം ഉയര്‍ത്തിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.

വലിപ്പത്തിന്‍റെ കാര്യത്തിലും കുഞ്ഞനാണ് പുതിയ നോട്ട്.ഇടതുഭാഗത്തായി ആര്‍ബിഐ എന്നും, 2000 എന്നും എഴുതിയിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.ഭാരത് എന്നെഴുതിയ സെക്യൂരിറ്റി ത്രഡ് ഉണ്ട്.പുതിയ നോട്ട് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതൊക്കെ അവാസ്ഥവമാണെന്ന് ജനത്തിന് ഇത് കയ്യില്‍ കിട്ടിയപ്പോഴാണ് മനസ്സിലായത്.

നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാന രഹസ്യം സൂക്ഷിച്ച് മോദി: മന്ത്രിമാരെ കാബിനറ്റ് റൂമിലിരുത്തിയത് ഒന്നര മണിക്കൂർ


ദില്ലി: രഹസ്യം ചോരാതിരിക്കാൻ കാബിനറ്റ് റൂമിൽ നിന്ന് മന്ത്രിമാരെ പുറത്തിറക്കാതെയാണ് 500-1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായും മാത്രമാണ് തീരുമാനത്തെ കുറിച്ച് പ്രധാനമന്ത്രിയെ കൂടാതെ മുൻകൂട്ടി അറിവുണ്ടായിരുന്ന നേതാക്കളെന്നാണ് സൂചന.

എട്ടാംതിയതി കേന്ദ്ര മന്ത്രിസഭ യോഗം ചേരും എന്ന അറിയിപ്പിനൊപ്പം ഇന്ത്യ-ജപ്പാൻ കരാറിന്‍റെ അംഗീകാരം മാത്രമാണ് അജണ്ടയായി കേന്ദ്ര മന്ത്രിമാരെ കാബിനറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രിസഭ യോഗത്തിന് എത്തിയ എല്ലാവരും അജണ്ടക്ക് പുറത്തുള്ള വിഷയംകണ്ട് ഞെട്ടി. ധനമന്ത്രി അരുണ്‍് ജയ്റ്റ്ലി നോട്ടുകൾ പിൻവലിക്കുന്നതിനുള്ള കാരണം ഹൃസ്വമായി വിശദീകരിച്ച ശേഷം പ്രധാനമന്ത്രിയും മന്ത്രിമാരോട് ഇത് എങ്ങനെ ഗുണകരമാകുമെന്ന് സംസാരിച്ചു. 

വലിയ ചര്‍ച്ചയില്ലാതെ മന്ത്രിസഭ ഇത് അംഗീകരിച്ചു. റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് യോഗം ഔപചാരികമായി ദില്ലിയിൽ തന്നെ ചേര്‍ന്നു. മന്ത്രിസഭ 7 മണിക്ക് മന്ത്രിസഭ കഴിഞ്ഞ ഉടൻ പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാൻ തിരിച്ചു. ഈസമയത്ത് മന്ത്രിമാര്‍ ആരും കാബിനറ്റ് റൂമിൽ നിന്ന് പുറത്തുപോകരുത് എന്ന നിര്‍ദ്ദേശവും നൽകി. 

ആരുടേയും കയ്യിൽ മൊബൈൽ ഫോണ്‍ ഇല്ലെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു. മൂന്നാഴ്ച മുമ്പ് തന്നെ മന്ത്രിമാര്‍ കാബിനറ്റിലേക്ക് മൊബൈൽ കൊണ്ടുവരരുത് എന്ന സര്‍ക്കുലർ ഇറക്കിയത് ഇതുകൂടി ലക്ഷ്യംവെച്ചായിരുന്നു. പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ട് തിരിച്ചെത്തി രാഷ്ട്രത്തോടുള്ള അഭിസംബോധന തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാനായത്. ബി.ജെ.പി മന്ത്രിമാരിൽ നിന്ന് രഹസ്യം ചോരില്ലെങ്കിലും സഖ്യകക്ഷി നേതാക്കളിൽ ചിലർ മന്ത്രിസഭ കഴിഞ്ഞ ഉടൻ വിവിരം മാധ്യമങ്ങൾക്ക് നൽകുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ കണ്ടെത്തൽ. 

ബി.ജെ.പിയിൽ നരേന്ദ്ര മോദിയെ കൂടാതെ അരുണ്‍ ജയ്റ്റ്ലി, അമിത്ഷാ എന്നിവര്‍ക്കും, ധനകാര്യമന്ത്രാലയത്തിലെയും റിസര്‍വ്വ് ഓഫ് ഇന്ത്യയിലെയും ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥർക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനും മുൻകൂട്ടി വിവരം കിട്ടിയിരുന്നു. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് സേന മേധാവികളെയും പ്രധാനമന്ത്രി വിശ്വാസത്തിലെടുത്തു.

100, 50, 20, 10 രൂപാ നോട്ടുകളും പിന്‍വലിച്ച് പുതിയത് ഇറക്കും


500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിച്ച് പുതിയ നോട്ട് പുറത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ഈ നോട്ടുകളൊക്കെ വിപണിയില്‍ തുടരും

500, 100 രൂപ കറന്‍സികള്‍ പിന്‍വലിച്ചതിന് പകരം നോട്ടുകള്‍ എത്തിക്കഴിഞ്ഞ ശേഷം മറ്റ് നോട്ടുകളും പിന്‍വലിച്ച് പുതിയവ പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇതോടെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള എല്ലാ നോട്ടുകളും പൂര്‍ണ്ണമായി പിന്‍വലിച്ച് എല്ലാ നോട്ടുകള്‍ക്കും പുതിയത് പുറത്തിറാക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റ ലക്ഷ്യമെന്ന് വ്യക്തമായി. 500ല്‍ താഴെയുള്ള നോട്ടുകളായി അനധികൃത പണം സൂക്ഷിച്ചിരിക്കുന്നവര്‍ക്കും അത് നശിപ്പിക്കേണ്ടി വരും. എന്നാല്‍ മറ്റ് നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടി എപ്പോഴായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.  രൂപയുടെ ഇപ്പോഴത്തെ മൂല്യം കൂടി കണക്കിലെടുത്ത് വലിയ ഇടപാടുകള്‍ക്ക് സഹായകമാവാനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നതെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.

റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്നുമുതല്‍ ബാങ്കിലിടാം; രണ്ടര ലക്ഷത്തിന് മുകളിലുള്ളവ ധനമന്ത്രാലയം പരിശോധിക്കും


റദ്ദാക്കപ്പെട്ട  നോട്ടുകള്‍  ഇന്ന് മുതല്‍ (10 NOV 2016) ബാങ്കുകളില്‍ നിക്ഷേപിക്കാം. ഇതിനായി ബാങ്കുകളില്‍  പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കും. നോട്ടുകള്‍ മാറാനും,പണം നിക്ഷേപിക്കാനും സൗകര്യമുണ്ടാകും. അതേസമയം എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. കൂടാതെ ഡിസംബർ 30 വരെ രണ്ടര ലക്ഷത്തിന് മുകളിലുള്ള ബാങ്ക് നിക്ഷേപങ്ങൾ ധനമന്ത്രാലയം പരിശോധിക്കുമെന്നും വരുമാനവും നിക്ഷേപവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആദായ നികുതിക്ക് പുറമെ 200 ശതമാനം പിഴ ചുമത്തുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യം ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് റിസര്‍വ് ബാങ്ക് ഇന്നു മുതല്‍ ആരംഭിക്കുക. ബാങ്കുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നും പ്രവര്‍ത്തനസമയം നീട്ടിയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സൗകര്യം ഒരുക്കും. ഒപ്പം  കയ്യിലുള്ള പണം നിക്ഷേപിക്കാനും ജനത്തിന് അവസരമുണ്ടാകും.പഴയ ആയിരം,അഞ്ഞൂറ് രുപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇന്നു മുതല്‍ ഡിസംബര്‍ 30 വരെയാണ് സമയം അനുദിച്ചിരിക്കുന്നത്. ഇപ്രകാരം 4000 വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം.

ഇതിന് പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡും നല്‍കണം. ആധാര്‍,തിരഞ്ഞെടുപ്പ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് ,പാസ്പോര്‍ട്ട്, തൊഴിലുറപ്പ് കാര്‍ഡ് ഇവയൊക്കെ സ്വീകരിക്കും. പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. വലിയ തുകയാണെങ്കില്‍ പണത്തിന്‍റെ ഉറവിടം കാട്ടിയുള്ള  സത്യവാങ്മൂലം നല്‍കേണ്ടി വരും.

വരുന്ന ശനിയും,ഞായറും ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.എസ്ബിടിയുടെ എല്ലാ ശാഖകളും ഇന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ പ്രവര്‍ത്തിപ്പിക്കും.അതേസമയം എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. പുതിയ 500 രണ്ടായിരം രൂപാ നോട്ടുകള്‍,നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്നാണ് ഇപ്പോഴത്തെ സൂചന.

2016 നവംബർ 8, ചൊവ്വാഴ്ച

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ശുദ്ധഅസംബന്ധമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്


500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം ശുദ്ധഅസംബന്ധമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഏകപക്ഷീയവും കീഴ്വഴക്കം ലംഘിച്ചുള്ളതുമാണെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. നാളെ മുതല്‍ ട്രഷറികളില്‍ എങ്ങനെ സാമ്പത്തിക ഇടപാട് നടക്കുമെന്ന് അറിയില്ല. കേന്ദ്രതീരുമാനം വിസ്മയകരമാണെന്നാണ് താന്‍ സംസാരിച്ച സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.  

കള്ളപ്പണം സ്വത്ത് എന്ന നിലയ്ക്കും വിദേശത്ത് ബാങ്ക് ഡെപോസിറ്റ് എന്ന നിലയ്ക്കുമാണ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണ ഒഴുക്കിനെ നേരിടാനാവില്ലെന്നും തോമസ് ഐസക് വിശദീകരിച്ചു. 

500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ അസാധുവാകും

500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ അസാധുവാകും. ഡിസംബര്‍ 31നകം 500, 1000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചേല്‍പിക്കണം. നാളെ ബാങ്കുകള്‍ അടച്ചിടും. നാളെയും മറ്റന്നാളും രാജ്യത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല.രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദവും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിര്‍ത്തിക്ക് അപ്പുറത്തുള്ള ശത്രുക്കള്‍ ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുക്കുന്നുവെന്നും പറഞ്ഞതിന് പിന്നാലെയാണ് നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 
നവംബര്‍ 11 വരെ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചേല്‍പിക്കാം. അതായത് നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ 50 ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു. പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാം. 500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കും.

2016 നവംബർ 7, തിങ്കളാഴ്‌ച

ചാവക്കാട് മുനിസിപ്പാലിറ്റിയുടെ അശാസ്ത്രീയമായ ട്രാഫിക്ക് പരിഷ്കരണത്തിനെതിരെ എസ് ടി പി ഐ


ചാവക്കാട്: ചാവക്കാട് മുനിസിപാലിററി നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്കരണം പൊതു ജന ങ്ങൾ, കച്ചവടക്കാർ, വിദ്ധ്യാർത്ഥികൾ ഉൾപെടെ വിവിധ കോണിൽ നിന്നുള്ള ജനങ്ങളുടെ എതിർപ്പുണ്ടായിട്ടും, ഇതിൻ്റെ ദുരന്തപൂർണ്ണമായ അപകട സാധ്യതകൾ ചൂണ്ടി കാണിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ  എടുത്ത തിരൂമാനവുമായി മുന്നോട്ട് പോവുകയായിരുന്നു മുനിസിപ്പൽ ചെയർമാൻ. 

ചെയർമാൻ്റെ ഏകാധിപത്യ നിലപാടിന് ചാവക്കാട് നഗരത്തിന് ബലി കൊടുക്കേണ്ടി വന്നത് ഒരു പൗരപ്രമുഖൻ്റെ ജീവനാണ്. ഇനി എത്ര കുരുതി നാം കാണേണ്ടി വരും..? ആയതിനാൽ ബദ്ധപ്പെട്ട അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനായി എസ് ടി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് അക്ബർ ( മുനിസിപ്പൽ പ്രസിഡൻ്റ് ), നിഷാദ് പാലയൂർ (സെക്രട്ടറി), യഹിയ ,അക്ബർ ടി.എം, ഫാമിസ് അബൂബക്കർ, അഷ്റഫ് പുന്ന എന്നിവർ നേതൃത്വം നൽകി. ജില്ലാ കമ്മിററി അംഗം ഷെമീർ ബ്രോഡ് വെ സംസാരിച്ചു.

2016 നവംബർ 5, ശനിയാഴ്‌ച

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സ്ഥലംമാറ്റം


തിരുവനന്തപുരം: ചുവടെപ്പറയുന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് ഉത്തരവായി. എസ്. സലിം- തൃശൂര്‍, വി.ആര്‍. അനില്‍കുമാര്‍ -മലപ്പുറം, പി.കെ. മനോഹരന്‍ -കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (എച്ച്.ക്യൂ), തിരുവനന്തപുരം, അബ്ദുല്‍ കലാം-വയനാട്, എന്‍.എസ്. സലിംകുമാര്‍ -ആലപ്പുഴ, കെ.വി. ലാല്‍കുമാര്‍ -ഡെപ്യൂട്ടി കമ്മീഷണര്‍ -അബ്കാരി, ടി.വി റാഫേല്‍ -(ലോ) എറണാകുളം, എന്‍.എസ്. സുരേഷ് -കാസര്‍കോട്, മുഹമ്മദ് റഷീദ് -പത്തനംതിട്ട, കെ. സുരേഷ്ബാബു -കൊല്ലം, മാത്യൂസ് ജോണ്‍ -പാലക്കാട്, എം.ജെ. ജോസഫ് (സീനിയര്‍) -തിരുവനന്തപുരം. 

ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എ.സി മൊയ്തീന്‍


തിരുവനന്തപുരം: സംസ്ഥാനത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കണമെങ്കില്‍ പുതിയ ടൂറിസം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും വിപണന സാധ്യതകള്‍ ഉണ്ടാക്കാനും കഴിയണമെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. സ്്‌പൈസ് റൂട്ട് പദ്ധതി, കൊച്ചി ബിനാലെ എന്നിവയൊക്കെ ഇത്തരം ഉത്പന്നങ്ങളുടെ ഉദാഹരണങ്ങളാണ്. 

നാടിന്റെ പൊതുവളര്‍ച്ചയ്ക്ക് കേരള ടൂറിസം ബ്രാന്‍ഡ് ഉപയോഗപ്പെടുത്താന്‍ കഴിയണം. അഞ്ചു വര്‍ഷംകൊണ്ട് നാലുലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കണമെന്നാണ് ആഗ്രഹം. സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള പരിശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോത്സവത്തിനോടനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ ടൂറിസം, പൈതൃകസംരക്ഷണം, വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക സംരക്ഷണത്തിന് വ്യാപകമായ ജനപങ്കാളിത്തം വേണമെന്ന് മന്ത്രി പറഞ്ഞു. 

പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിനോദസഞ്ചാരനയം തുടരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡോ.എന്‍.ബാബു, രൂപേഷ് കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഡോ.ബി.വിജയകുമാര്‍ രചിച്ച ടൂര്‍ ഗൈഡിംഗ് എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

2016 നവംബർ 4, വെള്ളിയാഴ്‌ച

ചാവക്കാട് ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കും: മന്ത്രി എ.സി മൊയ്തീന്‍



തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോഗം ചേര്‍ന്നു. ചാവക്കാട് ഡി.എം.സി രൂപീകരിക്കാനും, ബീച്ചില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ സഹകരണം തേടി കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ധാരണയായി. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, ടൂറിസം സെക്രട്ടറി ഡോ. വി. വേണു, ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബാലമുരളി, തൃശ്ശൂര്‍ ടൂറിസം ജില്ലാ ഓഫീസര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഹോമിയോ മെഡിക്കല്‍ കോളേജില്‍ വാക്ക് - ഇന്‍- ഇന്റര്‍വ്യൂ


തിരുവനന്തപുരം: ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (സി.സി.പി) യിലേക്ക് പാര്‍ട്ട്-ടൈം-അദ്ധ്യാപകരെ നിയമിക്കുന്നതിന് നവംബര്‍ എട്ടിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അഞ്ച് ഒഴിവുകളുണ്ട്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യതകള്‍: ബി.എച്ച്.എം.എസ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പെര്‍മനന്റ് രജിസ്‌ട്രേഷന്‍, എം.ഡി (ഹോമിയോ) കോഴ്‌സ് പാസായവര്‍ക്കും അദ്ധ്യാപനത്തില്‍ പരിചയമുളളവര്‍ക്കും മുന്‍ഗണന. 

പൊതുവിദ്യാഭ്യാസം: വിദഗ്ദ്ധരുടെ പാനലിലേക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സീമാറ്റ്-കേരള നടത്തുന്ന പരിശീലന പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആര്‍, കെ.ഇ.ആര്‍, എം.ഒ.പി, ട്രഷറി ആന്റ് ഫിനാന്‍സ് റൂള്‍സ്, സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ്, വിവരാവകാശ നിയമം, മോട്ടിവേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്‌കില്‍, സര്‍വീസ് ഡെലിവറി മാനേജ്‌മെന്റ്, ഓഡിറ്റ് ആന്റ് ഗുഡ് ഗവേണന്‍സ്, ഓഡിറ്റിംഗ്, ടൈം മാനേജ്‌മെന്റ്, ഇ-ഗവേണന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ് മാനേജ്‌മെന്റ്, സൈബര്‍ ക്രൈം, അക്കാദമിക മാനേജ്‌മെന്റ്, ഓഫീസ് മാനേജ്‌മെന്റ്, സൈക്യാട്രി, ഇന്‍ഡസ്ട്രിയല്‍ ഇനിഷ്യേറ്റീവ് ഇന്ററാക്ഷന്‍ (വി.എച്ച്.എസ്.ഇ) തുടങ്ങിയ വിഷയങ്ങളിലാണ് പാനല്‍ തയ്യാറാക്കുന്നത്. 

താത്പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ രേഖകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും സഹിതം ജില്ലാ മുന്‍ഗണന എഴുതി നവംബര്‍ 15നകം ഡയറക്ടര്‍, സീമാറ്റ്-കേരള, സെന്‍ട്രല്‍ ഹൈസ്‌കൂള്‍ കാമ്പസ്, അട്ടക്കുളങ്ങര, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471- 2460343, 2461169.

വ്യാജ അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും


തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതിനുള്ള അനുമതി അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ്. വില്ലേജ് ഓഫീസുകള്‍ വഴി നല്‍കുന്ന റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അയയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അക്ഷയയുടെ അംഗീകൃതമാതൃകയില്‍ ബോര്‍ഡും ഓഫീസും സജ്ജമാക്കിയാണ് വ്യാജകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ എന്നുകരുതി ഇവിടെ എത്തുന്ന പൊതുജനങ്ങളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും ഇവിടെ നിന്ന് അയയ്ക്കുന്ന അപേക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും പരാതി ഉയര്‍ന്നിരുന്നു.

ഭക്ഷ്യസുരക്ഷാ പദ്ധതി: പൊതുജനങ്ങളുടെ പരാതികളില്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെയും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന്റെയും ഭാഗമായി എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും പൊതുജനങ്ങളുടെ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കേണ്ടതും നടപടികള്‍ക്കായി അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൈമാറേണ്ടതുമാണെന്ന് തദ്ദേശസ്വയംഭരണ (ഡിഡി) വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അറിയിച്ചു. 

എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു


ഗുരുവായൂർ: എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്ര‌സിഡ‌ണ്ടായി അന്‍വ‌ര്‍ അസീസ് (ക‌ട‌പ്പുറം), ജ‌ന:സെക്ര‌ട്ട‌റിയായി ഷംനാദ് പ‌ള്ളിപ്പാട്ട് (പുന്ന‌യൂര്‍ക്കുളം), ട്രഷററായി റിയാസ് (പുന്ന‌യൂര്‍) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ആരിഫ്  ( ചാവക്കാട് ),റാഷിദ് (വ‌ട‌ക്കേകാട്), നാഫിഹ് (ഏങ്ങ‌ണ്ടിയൂര്‍) എന്നിവരെയും ജോ.സെക്ര‌ട്ട‌റിമാരായി സ‌ഗീര്‍ (ഒരുമ‌ന‌യൂര്‍), ഫാസില്‍ (പുന്ന‌യൂര്‍), ഷ‌റ‌ഫുദ്ദീന്‍(ക‌ട‌പ്പുറം), റ‌മീസ്(വടക്കേകാട്) എന്നിവരെയും തെരഞ്ഞെടുത്തു

നേർകാഴ്ച: ചാവക്കാട് നഗരം


ചാവക്കാട്: ഇത് പെരുന്നാളിൻ്റെ തിരക്കല്ല, 04-11-2016 വെള്ളിയാഴ്ച  രാവിലെ 11 മണിക്കുള്ള ചാവക്കാട് മെയിൻ റോഡിൻ്റെ നേർകാഴ്ച. എന്നാൽ ഏനാമാവ് റോഡിൻ്റെ അവസ്ഥ ഇതിൻ്റെ വിപരീതം ആണ് ഒരൊറ്റ വണ്ടിയുമില്ലാതെ എപ്പോഴും വിചനം , ആ റോഡിനെ ഇപ്പോൾ മയ്യത്ത് റോഡെന്നാണ് അറിയപ്പെടുന്നത്.

ചാവക്കാടിൻ്റെ പ്രൗഡിയെ നശിപ്പിക്കുന്ന, ഭൂരിഭാഗം പൊതുജനങ്ങളേയും, കച്ചവടക്കാരെയും, തൊഴിലാളികളെയും, വിദ്ധ്യാർത്ഥികളെയും, ഓട്ടോ, ടാക്സി തൊഴിലാളികളെയും, ബസ്സ് ജീവനക്കാരെയും കഷ്ടപെടുത്തുന്ന ഈ ഗതാഗത പരിഷ്ക്കരണത്തിൽ ആവശ്യമായ മാറ്റം വരുത്താൻ ചാവക്കാട് മുനിസിപ്പൽ അധികൃതർ തയ്യാറാവണം.

ചാവക്കാടിനെ  ശക്തമായ ഒരു ജനകീയ സമരത്തിലേക്ക് തള്ളിവിടാതിരിക്കുക


ഫാമിസ് അബൂബക്കർ