പേജുകള്‍‌

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടു; കടപ്പുറം ആയുര്‍വ്വേദ ഡിസ്പന്‍സറിയിലെ മരുന്നുകളും ഫര്‍ണീച്ചറുകളും കടത്തി

കെ എം അക് ബര്‍
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാങ്ങാടിയിലുള്ള ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും മരുന്നുകളും ഫര്‍ണീച്ചറുകളും കോളനിപടിയി ഡിസ്പന്‍സറിയിലേക്ക് കടത്തി.

സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ കോളനിപടിയില്‍ ആരംഭിക്കുന്ന ആയുര്‍വ്വേദ ഡിസ്പന്‍സറിയിലേക്കാണ് അര ലക്ഷം രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും കൊണ്ടു പോയത്. മരുന്നുകളും ഫര്‍ണീച്ചറുകളും പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച കൊണ്ടു പോകാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മറ്റു പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാലും സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജമീല ബഷീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. മരുന്നു കടത്തല്‍ സംബന്ധിച്ച് മുസ്ലിം ലീഗ് അംഗങ്ങളായ പഞ്ചായത്ത് മെംബര്‍മാര്‍ തമ്മിലുള്ള പോര് ശക്തമായതോടെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി, മുസ്ലിം ലീഗ് പഞ്ചായത്ത് മെംബര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തിലാണ് മുസ്ലിം ലീഗ് നേതൃത്വം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാലിന്റെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങിയത്.  

യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി എന്നിവരും പങ്കെടുത്തിരുന്നു. മുസ്ലിം ലീഗ് ധാരണ ഈ മാസം 30ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സീനത്ത് ഇഖ്ബാല്‍ രാജിവെക്കണമെന്നിരിക്കെ ഈ തിയ്യതിക്ക് മുന്‍പ് കോളനിപടിയില്‍ ആരംഭിക്കുന്ന ആയുര്‍വ്വേദ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം നടത്തുന്നതിനായാണ് മരുന്നുകളും ഫര്‍ണീച്ചറുകളും കടത്തി കൊണ്ടു പോകുന്നതെന്നായിരുന്നു പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും ആരോപണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.