പേജുകള്‍‌

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കടപ്പുറം ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും കടത്താന്‍ നീക്കം


 കെ എം അക് ബര്‍ 
 ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും മറ്റൊരു ഡിസ്പന്‍സറിയിലേക്ക് കടത്താന്‍ നീക്കം. പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം.
പഞ്ചായത്തിലെ കോളനിപടിയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വ്വേദ ഡിസ്പന്‍സറിയിലേക്കാണ് അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കോളനിപടിയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വ്വേദ ഡിസ്പന്‍സറിയിലേക്ക് പൊതു ജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് മരുന്നും ഫര്‍ണീച്ചറുകളും വാങ്ങാന്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. 

ഫണ്ട് പിരിക്കാന്‍ വൈസ് പ്രസിഡന്റിനെയും വാര്‍ഡ് അംഗത്തേയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇതു പ്രകാരം ലക്ഷം രൂപയേളം പിരിച്ചിരുന്നുവത്രെ. എന്നാല്‍ മരുന്നും ഫര്‍ണീച്ചറുകളും വാങ്ങാന്‍ ഈ തുക തികയാതെ വന്നപ്പോള്‍ നിലവില്‍ അഞ്ചങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന സംഘം കടത്തി കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജമീല ബഷീറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ തടയുകയായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാലും സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജമീല ബഷീറും രൂക്ഷമായ വാക്കേറ്റം നടന്നു. 

ലീഗിന്റെ ധാരണ പ്രകാരം ഈ മാസം 30ന് പ്രസിഡന്റ് സ്ഥാനത്ത്നിന്നും സീനത്ത് ഇഖ്ബാല്‍ രാജിവെക്കേണ്ടതുണ്ട്. ഈ തിയ്യതിക്ക് മുന്‍പ് ആയുര്‍വ്വേദ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം നടത്തുന്നതിനായാണ് മരുന്നുകളും ഫര്‍ണീച്ചറുകളും കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ചത് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.