പേജുകള്‍‌

2012, നവംബർ 24, ശനിയാഴ്‌ച

ഗുരുവായൂര്‍ ഏകാദശിക്ക് ആയിരങ്ങളെത്തി


കെ എം അക് ബര്‍
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിക്ക് ആയിരങ്ങളെത്തി. ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിയോടെ ഏകാദശി ചടങ്ങുകള്‍ ആരംഭിച്ചു. ഗജരത്നം ഗുരുവായൂര്‍ പത്മനാഭനന്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം അകമ്പടിയായി.


തുടര്‍ന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നടന്ന എഴുന്നള്ളിപ്പിലും മൂന്നനകള്‍ അണിനിരന്നു. വൈക്കം ചന്ദ്രന്‍ നേതൃത്വം നല്‍ കിയ പഞ്ചവാദ്യം അകമ്പടിയായി. പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളത്ത് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിറപറ വെച്ച് വരവേറ്റു. നാഗസ്വരത്തോടെ തിരിച്ചെഴുന്നള്ളിപ്പ് ഉച്ചയോടെ ക്ഷേത്രത്തിലെത്തി. 

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രത്തില്‍ ഇന്നലെ ഉദയാസ്തമന പൂജ ആരംഭിച്ചു. ഊട്ടുപുരയിലും പടിഞ്ഞാറെ നടയില്‍ ഒരുക്കിയ പന്തലിലുമായി രാവിലെ ഒമ്പതു മുതല്‍ ഏകാദശി വ്രത വിഭവങ്ങളായി ഗോതമ്പ് ചോറ്, പുഴുക്ക്, രസകാളന്‍, ഗോതമ്പ് പായസം എന്നിവ പ്രസാദ ഊട്ടായി നല്‍ കി. പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ തുടര്‍ന്നു. ഇരുപതിനായിരത്തിലേറെ ഭക്തര്‍ ഏകാദശിവ്രത ഭക്ഷണം കഴിച്ചു. ദര്‍ശനത്തിന് കിഴക്കെ നടയില്‍ ജനറല്‍ ക്യൂവിന് പുറമെ സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ സംവിധാനവുമുണ്ടായിരുന്നു. 

രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പില്‍ ഗജരത്നം ഗുരുവായൂര്‍ പത്മനാഭനന്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. പഞ്ചവാദ്യം അകമ്പടിയായി. ഇന്നു വെളുപ്പിന് കൂത്തമ്പലത്തില്‍ വെച്ച് വേദജ്ഞര്‍ക്ക് ദ്വാദശിപ്പണം സമര്‍പ്പിച്ചതോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് സമാപനമായത്.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ 15 ദിവസമായി നടന്നു വന്നിരുന്ന ചെമ്പൈ സംഗീതോത്സവവും ഇന്നലെ സമാപിച്ചു. ചെമ്പൈ ഭാഗവതരുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ വേദിയും സദസ്സും ഒരുമിച്ച് ആലപിച്ചാണ് സംഗീതോത്സവം സമാപനം കുറിച്ചത്. 

ഗുരുവായൂര്‍ എ.സി.പി ആര്‍ കെ ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പോലീസ് ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ ഒരുക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.