പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ പതിനേഴാം തവണയും ഹൈന്ദവകുടുംബം പങ്കുചേര്‍ന്നു


പാവറട്ടി: പുണ്യറംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിന്റെ ധന്യതയില്‍ പതിനേഴാം തവണയും ഹൈന്ദവകുടുംബം പങ്കുചേര്‍ന്നു. തൊയക്കാവ് കൊപ്രക്കളത്തില്‍ സിദ്ധാര്‍ഥന്റെ കുടുംബമാണ് ജാതിമതഭേദമന്യേ സക്കാത്തായി അരിവിതരണം ചെയ്ത് ഇരുപത്തിയേഴാംരാവിന്റെ പുണ്യം പങ്കിട്ടത്. 


മുപ്പത്തിനാലുവര്‍ഷത്തോളമായി ഗള്‍ഫിലുള്ള സിദ്ധാര്‍ഥന്‍ ഈശ്വരന്‍തരുന്ന സൌഭാഗ്യത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്‍ക്കായി റംസാന്‍ ദിനങ്ങളില്‍ മുടങ്ങാതെ വിതരണം ചെയ്യുകയാണ്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് റംസാനിലെ ഇരുപത്തിയേഴാംരാവ് എന്നാണ് മുസ്്ലിം സഹോദരങ്ങളുടെ വിശ്വാസം. 

ഈ നാളുകളിലെ സല്‍കര്‍മ്മങ്ങള്‍ക്ക് പല മടങ്ങ് പുണ്യം ലഭിക്കുമെന്ന് വിശ്വാസികള്‍ കരുതുന്നു. ഇതുകൊണ്ടുതന്നെയാണ് സിദ്ധാര്‍ഥനും കുടുംബവും സക്കാതിനു ഇരുപത്തിയേഴാംരാവ് തന്നെ തെരഞ്ഞെടുത്തത്. സിദ്ധാര്‍ഥന്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് ഇത്തവണ ദാനധര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

സക്കാത്തു നല്‍കുന്നതിനായി അഞ്ചു കിലോ വീതം നാലായിരത്തോളം അരിപേക്കറ്റുകളാണ് തയാറാക്കിയിട്ടുള്ളത്. വര്‍ഗീയതയും തീവ്രവാദവും തീരദേശമേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോള്‍ മതസൌഹാര്‍ദത്തിന്റെയും മാനവികതയുടെയും വലിയ സന്ദേശമാണ് സിദ്ധാര്‍ഥനും കുടുംബവും സമൂഹത്തിന് നല്‍കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.