പേജുകള്‍‌

2011, മേയ് 14, ശനിയാഴ്‌ച

യുഡിഎഫിനൊപ്പം എല്‍ഡിഎഫിനെപ്പോലും ഞെട്ടിച്ച് അബ്ദുള്‍ഖാദര്‍


ചാവക്കാട്: അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമേ, സിപിഎം കെ.വി. അബ്ദുള്‍ഖാദറിനു പ്രതീക്ഷിച്ചിരുന്നുള്ളൂ. 9968 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫ് കേന്ദ്രവും ഒന്നു ഞെട്ടിയെന്നുമാത്രം. പഴയ പത്രപ്രവര്‍ത്തകന്‍ കൂടിയായ അബ്ദുള്‍ഖാദര്‍, എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലുണ്ടാക്കിയെടുത്ത വ്യക്തിബന്ധമാണ് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.


വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജിയും അനുബന്ധപ്രശ്നങ്ങളും അല്പം ക്ഷീണം ചെയ്തെങ്കിലും തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിച്ചില്ല. അബ്ദുള്‍ഖാദറിന്റെ സ്ഥാനാര്‍ഥിത്വം വന്നയുടന്‍ ലീഗില്‍നിന്നും മണ്ഡലം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും ആലോചിച്ചിരുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, ലീഗ് വിട്ടുകൊടുത്തില്ല. ഒടുവില്‍ അയല്‍ജില്ലയില്‍നിന്നുമാണ് സ്ഥാനാര്‍ഥിയെത്തിയത്. ഇതിനെചൊല്ലിയും പ്രശ്നങ്ങളുണ്ടായി. ഇതെല്ലാം യുഡിഎഫിനെ ബാധിച്ചു. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന ലീഗ് വിമതസംഘടനയായ ഓര്‍മ ലീഗില്‍ ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. യുഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച കടപ്പുറം, പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളില്‍പോലും ഭൂരിപക്ഷം കുറഞ്ഞു.

കഴിഞ്ഞലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,409 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാകട്ടെ കടപ്പുറം, ഒരുമനയൂര്‍, വടക്കേക്കാട്, പുന്നയൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫിന്റെ കൈകളിലായി. എന്നിട്ടും യുഡിഎഫിനെ വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ അബ്ദുള്‍ഖാദറിന് തോല്പിക്കാനായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.