പേജുകള്‍‌

2011, ഏപ്രിൽ 2, ശനിയാഴ്‌ച

ലോകകപ്പ് കിരീടം ഒരിക്കല്‍കൂടി ഇന്ത്യയിലേക്ക്

മുംബൈ: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഒടുവില്‍ മഹേന്ദ്രസിംഗ് ധോണി വാക്കുപാലിച്ചു. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത 'ദൈവ'ത്തിന് കാണിക്കയായി ലോകകപ്പ് കിരീടം ഒരിക്കല്‍കൂടി ഇന്ത്യയിലേക്ക്. മുംബൈയിലെ വാങ്കഡെ സ്റേഡിയത്തിലേക്ക് കണ്ണും മനസും അര്‍പ്പിച്ച് പ്രാര്‍ഥനാ നിരതമായി കാത്തിരുന്ന രാജ്യത്തെ 121 കോടി ജനതയ്ക്ക് സ്വപ്നസായൂജ്യത്തിന്റെ ധന്യനിമിഷങ്ങള്‍.
 ഫൈനലില്‍ എതിരാളികളായിരുന്ന ശ്രീലങ്കയെ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കപ്പിനും ചുണ്ടിനുമിടയില്‍ അപ്രതീക്ഷിതമായി പലതവണ ഇന്ത്യയ്ക്ക് ചുവടുകള്‍ പിഴച്ചു. സച്ചിന്റെയും സെവാഗിന്റെയും വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായപ്പോള്‍ വാങ്കഡെ സ്റേഡിയത്തില്‍ കളി കണ്ടിരുന്ന പതിനായിരങ്ങള്‍ക്കൊപ്പം തേങ്ങിയത് 121 കോടി ഹൃദയങ്ങള്‍ കൂടിയാണ്. എന്നാല്‍ കൈയ്യെത്തും ദൂരത്തുളള കനകകപ്പ് കൈപ്പിടിയിലൊതുക്കാന്‍ വാങ്കഡെയിലെ പിച്ചില്‍ ചുവടുറപ്പിച്ച് ഗംഭീര്‍ പൊരുതി. ആ മനക്കരുത്ത് വിരാട് കൊഹ്ലിയും പിന്നീട് ക്യാപ്റ്റന്‍ ധോണിയും യുവരാജ് സിംഗും ഏറ്റുവാങ്ങി. ഗംഭീറിനൊപ്പം കൊഹ്ലി കൂട്ടുചേരുമ്പോള്‍ ലങ്കക്കാര്‍ രണ്ടാമതും ലോകകപ്പ് മരതക ദ്വീപിലേക്ക് വിരുന്നിനെത്തുന്നത് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. സച്ചിന്‍ പുറത്തായതോടെ ഗ്രൌണ്ടില്‍ ഒരു പറവയേപ്പോലെ പറന്ന ലസിത് മലിംഗയെന്ന മാന്ത്രിക ബൌളറെ അവര്‍ മനസുകൊണ്ട് സ്തുതിച്ചു. പക്ഷെ ലങ്കയുടെ സന്തോഷത്തിന് മേല്‍ പതിയെ ഇന്ത്യന്‍ ആധിപത്യം ആരംഭിക്കുകയായിരുന്നു അവിടെ. കോഹ്ലിയും ഗംഭീറും ക്രീസില്‍ ഒത്തുചേരുമ്പോള്‍ 6.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 83 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വാസ്തവത്തില്‍ ഈ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജീവശ്വാസം പകര്‍ന്നത്. 49 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കോഹ്ലി ദില്‍ഷന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കോഹ്ലിക്ക് ശേഷം നായകന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്ത് ധോണി ക്രീസിലെത്തുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലേക്കുയരാതിരുന്ന ധോണിയില്‍ നിന്നും അവസരോചിത പ്രകടനമാണുണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.