പേജുകള്‍‌

2011, മാർച്ച് 1, ചൊവ്വാഴ്ച

രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം

വാടാനപ്പള്ളി: മലയാള സിനിമയെ വിശ്വത്തോളമുയര്‍ത്തിയ സംവിധായകന്‍ രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം വേണമെന്ന ആരാധകരുടെ ആവശ്യം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. കാര്യാട്ടിന് സ്മാരകം നിര്‍മിക്കാന്‍ ജന്മദേശമായ ചേറ്റുവയില്‍ സര്‍ക്കാര്‍ അനുവദിച്ച 20 സെന്റ് ഭൂമിയുടെ രേഖകള്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനിലിന് കൈമാറി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷനായി.

സ്മാരകം നിര്‍മിക്കുന്ന ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം അങ്കണത്തിലാണ് ഭൂമികൈമാറ്റ ചടങ്ങ് നടന്നത്. മലയാള സിനിമയ്ക്ക് അംഗീകാരം നേടിത്തന്ന രാമു കാര്യാട്ടിന് ഉചിതമായ സ്മാരകം ഉയരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിഭകളെ അനുസ്മരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്- മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.ജി. തോമസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോരന്‍വീട്ടില്‍ വേലായുധന്‍, അംഗങ്ങളായ കെ.ബി. സുധ, സുമയ്യ സിദ്ധിഖ്, ലസിക, ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ. ഹാരിസ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മന്ത്രി കെ.പി. രാജേന്ദ്രന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രാമു കാര്യാട്ട് സ്മാരകത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരക നിര്‍മാണം നടക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.