പേജുകള്‍‌

2011, ജനുവരി 15, ശനിയാഴ്‌ച

കൌമാരമേളക്ക് കൊടിയിറങ്ങി; ഇരിങ്ങാലക്കുടയും കുന്നംകുളവും മികവു തെളിയിച്ചു

കെ.എം അക്ബര്‍
പാവറട്ടി: നാലു ദിനരാത്രങ്ങളിലായി പാവറട്ടിയുടെ ആത്മാവില്‍ പെയ്തിറങ്ങിയ തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോല്‍സവത്തില്‍ ഇരിങ്ങാലക്കുടയും കുന്നംകുളവും മികവു തെളിയിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഇരിങ്ങാലക്കുട യഥാക്രമം 639, 218 പോയന്റുകള്‍ നേടിയപ്പോള്‍ 532 പോയന്റ് നേടിയ കുന്നംകുളം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമരായി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍                    
558 പോയന്റ് നേടി തൃശൂര്‍ ഈസ്റ്റ് രണ്ടും 526 പോയന്റ് നേടി തൃശൂര്‍ വെസ്റ്റ് മൂന്നും സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട 527 പോയന്റുകള്‍ നേടിയപ്പോള്‍ തൃശൂര്‍ വെസ്റ്റ് 450 പോയന്റ് നേടി. യു.പി വിഭാഗത്തില്‍ 206 പോയന്റേടെ തൃശൂര്‍ ഈസ്റ്റും 203 പോയന്റോടെ തൃശൂര്‍ വെസ്റ്റും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ 118 പോയന്റ് നേടി വടക്കാഞ്ചേരി ഒന്നും 106 പോയന്റുകള്‍ വീതം കരസ്ഥമാക്കി കുന്നംകുളവും കൊടുങ്ങല്ലൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈെസ്കൂള്‍ വിഭാഗത്തില്‍ വലപ്പാട് 159 പോയന്റ് നേടി ഒന്നും 145 പോയന്റ് നേടി ചാവക്കാട് രണ്ടും സ്ഥാനത്തെത്തി. കൊടുങ്ങല്ലൂരിനാണ് മൂന്നാം സ്ഥാനം. 141 പോയന്റ്. സംസ്കൃതോല്‍സവം യു.പി വിഭാഗത്തില്‍ ഇരിങ്ങാലക്കുട 162 പോയന്റ് നേടി ഒന്നാമതെത്തി. 156 പോയന്റ് നേടിയ തൃശൂര്‍ ഈസ്റ്റ് രണ്ടും 148 വീതം പോയന്റുകള്‍ നേടി ചാവക്കാട്, തൃശൂര്‍ വെസ്റ്റ് ഉപജില്ലകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 178 പോയന്റ് നേടി ഇരിങ്ങാലക്കുട ഒന്നും 162 പോയന്റ് നേടി ചേര്‍പ്പ് രണ്ടും 158 പോന്റ് നേടി തൃശൂര്‍ വെസ്റ്റ് മൂന്നും സ്ഥാനത്തെത്തി. സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ റപ്പായി അധ്യക്ഷത വഹിച്ചു. വി കെ ഷാഹുഹാജി, ടി എല്‍ മത്തായി, കടവില്‍ ഉണ്ണി, അഭിനി ശശി, വി എം കരീം, ബേബി ഉഷ കിരണ്‍, സെബി പാലമറ്റം, സിസ്റ്റര്‍ ഹിമാ റോസ്, ലീല കുഞ്ഞപ്പന്‍ സംസാരിച്ചു.

അപ്പീലിന് മേല്‍ക്കൈ; കലാവൈഭവം തലകുനിച്ചു
പാവറട്ടി: തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം മൂന്ന് ദിനം പിന്നിട്ടപ്പോള്‍ അപ്പീലുകളുടെ പൂരം. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി ഇതുവരെ 108 പരാതികളാണ് ലഭിച്ചിട്ടുള്ളത്. നാടോടിനൃത്ത മത്സര ഫലത്തെ ചൊല്ലിയാണ് അപ്പീലുകളിലധികവും. വിധിനിര്‍ണ്ണയത്തിന്റെ പാകപ്പിഴകളെപ്പറ്റി പരാതികള്‍ ഉയരുമ്പോള്‍ വിദഗ്ദസംഘത്തിന്റെ നേതൃത്വത്തില്‍ പരാതികള്‍ തീര്‍പ്പാക്കുമെന്നാണ് സ്്ംഘാടകരുടെ വാദം.

മൈക്ക് വില്ലനായി, മലയാളനാടകം കോടതി കയറുന്നു
പാവറട്ടി: മൈക്ക് വില്ലനായപ്പോള്‍ ഹയര്‍സെക്കന്ററി വിഭാഗം മലയാളം നാടകം കോടതി കയറുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഒല്ലൂര്‍ സെന്റ് റാഫേല്‍സ് സി.ജി.എച്ച്.എസ്. സ്കൂള്‍ അധികൃതരാണ് ഫലനിര്‍ണ്ണയത്തിലെ പാകപ്പിഴ ചൂണ്ടിക്കാട്ടി കോടതി കയറാനൊരുങ്ങുന്നത്. രാവിലെ 11.30ന് തുടങ്ങുമെന്നറിയിച്ച നാടകമത്സരം വൈകീട്ട് 6.30നാണ് ആരംഭിച്ചത്. ഫലം വന്നതാകട്ടെ രാത്രി 12.30നും മത്സരത്തില്‍ ഒല്ലൂര്‍ സ്കൂള്‍ അരങ്ങിലെത്തിച്ച 'മുഖംമൂടികള്‍' എന്ന നാടകത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. സമയം ഏറെ വൈകിയതിനാല്‍ ടീം അംഗങ്ങള്‍വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ അപ്പീല്‍ നല്‍കാനെത്തിയപ്പോള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അപ്പീല്‍ നല്‍കണമെന്നും ഇനി അതിനു കഴിയില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.

ലൌലി മികച്ച നടി
പാവറട്ടി: കരുവാത്തി വേഷമിട്ട് അരങ്ങിലെത്തിയ ലൌലി ഹൈസ്കൂള്‍ വിഭാഗം മികച്ച നടിയായി അനീഷ് സംവിധാനം ചെയ്ത മുഖംമൂടികള്‍ എന്ന നാടകമാണ് ലൌലിക്ക് മികച്ച അഭിനേത്രിക്കുള്ള സ്ഥാനം നേടിക്കൊടുത്തത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളാണ് നാടകത്തില്‍ മുഖ്യ ചര്‍ച്ചയായത്.

കമല സുരയ്യയെ സ്മരിച്ച് അറബിക് കവിതാലാപനം
പാവറട്ടി: മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ വിലാപകാവ്യം പാടി ഹൈസ്കൂള്‍ വിഭാഗം അറബിക് കവിതാലാപനത്തില്‍ ജസീലിന് ഒന്നാം സ്ഥാനം. പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ ഈ പ്രതിഭ തികഞ്ഞ പ്രതീക്ഷയോടെ അക്ഷരനഗരിയിലേക്ക് യാത്രയാകുന്നത്.

പരിശീലകനില്ല; മിമിക്രിയില്‍ ജിറോഷിന് കൂട്ട് 'ഡൊണാള്‍ഡ് ഡക്ക്'
പാവറട്ടി: പരിശീലനകനില്ലാതെ കലോത്സവത്തിനെത്തിയ ജിറോഷിനെ മിമിക്രി മത്സരത്തില്‍ വിജയിയാക്കിയത് 'ഡൊണാള്‍ഡ് ഡക്ക്'. തൃശൂര്‍ ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ജിറോഷ് പട്ടിക്കാട് പൊ•ണി ഷാനി - ബിജി ദമ്പതികളുടെ മകനാണ്. കാര്‍ട്ടൂണ്‍ ചാനലിലെ ഡൊണാള്‍ഡ് ഡക്കിന്റെ ത•യത്വത്തോടെ അവതരിപ്പിച്ച ജിറോഷ് ബൈക്ക് റേസിങ്ങ്, ടി വി ചാനല്‍ മാറുമ്പോഴുള്ള ശബ്ദവ്യത്യാസം എന്നിവയും മികവുറ്റതാക്കി.

ഖുര്‍ ആന്‍ പാരായണവും അറബിഗാനവും മുര്‍ഷിദിന് സ്വന്തം
പാവറട്ടി: യു.പി. വിഭാഗം ഖുര്‍ആന്‍ പാരായണത്ിതലും അറബിഗാനത്തിലും ഒന്നാം സ്ഥാനം നേടി മുര്‍ഷിദിന് ഡബിള്‍. മുള്ളൂര്‍ക്കര എ.എസ്.എം.എന്‍.എസ്.യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായ മുര്‍ഷിദ് അറബിക് തര്‍ജമയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്്.

കോല്‍ക്കളിയില്‍ കരുത്ത് കാട്ടി കോണ്‍കോഡ്
പാവറട്ടി: ചടുലമായ ചുവടുകള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് മത്സരാര്‍ഥികള്‍ വേദിയില്‍ അലയൊലകള്‍ തീര്‍ത്ത് കോല്‍ക്കളി മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് സ്കൂളിന് കിരീടം. കോല്‍ക്കളിയുടെ വായ്ത്താരികള്‍ ദര്‍ശിക്കാനെത്തിയ സദസിനെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഓരോ ടീമുകളുടെയും പ്രകടനം. കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച മത്സരത്തില്‍ മാഹിറും സംഘവും കോണ്‍കോഡിനെ വിജയപീഢത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി എടരിക്കോട് സ്കൂളിനെ കോല്‍ക്കളി മത്സരത്തില്‍ വിജയത്തിലെത്തിച്ച ആസിഫ് എടരിക്കോടാണ് കോണ്‍കോഡിന്റെ പരിശീലകന്‍. 

ആദ്യമായെത്തി; ആദ്യസ്ഥാനം നേടി ഹംദ
പാവറട്ടി: ആദ്യമായി മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഹംദ റവന്യൂകലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം മാപ്പിളപ്പാട്ട് മത്സത്തില്‍ ആദ്യസ്ഥാനം നേടി. വടക്കേകാട് ഐ.സി.എ.ഇ.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥിനിയായ ഹംദ മോയിന്‍കുട്ടി വൈദ്യരുടെ എല്ലാവരും ഉറങ്ങിപ്പോയി എന്ന വരികള്‍ ആലപിച്ചാണ് മാപ്പിളപ്പാട്ടിലെ ജേത്രിയായത്. ഉറുദു പദ്യം ചൊല്ലലില്‍ ഏഴുതവണ റവന്യൂ ജില്ലയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹംദക്ക് തന്നെ ഇത്തവണത്തേയും ഒന്നാം സ്ഥാനം.

ചേച്ചിയുടെ വഴിയെ ദുര്‍ഗാലക്ഷ്മി
പാവറട്ടി: കാപ്പിരി രാഗത്തില്‍ തന്ത്രികള്‍ മീട്ടിയ ദുര്‍ഗാലക്ഷ്മി ഹൈസ്കൂള്‍ വിഭാഗം വീണവായന മത്സരത്തില്‍ ഒന്നാമതെത്തി ആഥിഥേയരുടെ അഭിമാനമായി. പാവറട്ടി. സി.കെ.സി.ജി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ ഈ താരം കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ടാസ്ഥാനം നേടിയിട്ടുണ്ട്. ദുര്‍ഗാലക്ഷ്മിയുടെ ചേച്ചി വിദ്യാലക്ഷ്മി സംസ്ഥാന കലോത്സവത്തില്‍ മൂന്നുതവണ വീണവായന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇക്കഴിഞ്ഞ ഡി-സോണ്‍ കലോത്സവത്തില് വിദ്യാലക്ഷ്മിക്കായിരുന്നു വീണവായന മത്സരത്തില്‍ ഒന്നാം സ്ഥാനം

നാടോടിനൃത്തത്തില്‍ അമൃത
പാവറട്ടി: കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കൈവിട്ടുപോയ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ വേദിയിലെത്തിയ അമൃതയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വാശിയേറിയ നാടോടിനൃത്തത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാമതെത്തി അമൃത സംസ്ഥാന കലോത്സവം നടക്കാനിരിക്കുന്ന കോട്ടയത്തേക്ക് പോകാനൊരുങ്ങി. മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് സ്കൂള്‍ വിദ്യാര്‍ഥിനിയായ അമൃത 2008ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാവാണ്.

കോടതി ഉത്തരവില്‍ മത്സരിക്കാനെത്തി: നാടോടി മത്സരത്തില്‍ ശരത് ശങ്കറിന് ഇരട്ടിമധുരം
പാവറട്ടി: കോടതി ഉത്തരവിലൂടെ മത്സരിക്കാനെത്തിയ ശരത് ശങ്കറിന് ഇത് ഇരട്ടിമധുരം. തൃശൂര്‍ വെസ്റ്റ് ഉപജില്ലാ ഹൈസ്കൂള്‍ വിഭാഗം നാടോടി മത്സരത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ശരത് ശങ്കര്‍ കോടതി ഉത്തരവിലൂടെയാണ് റവന്യൂ കലോത്സവത്തിനായി പാവറട്ടിയിലെത്തിയത്. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായ ശരത് ശങ്കര്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ അപ്പീല്‍ നല്‍കിയെങ്കിലും അധികൃതര്‍ അപ്പീല്‍ തളളി. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

ദഫ്മുട്ട്: മുല്ലശേരിയുടെ കിരീടത്തിന് നിറം മങ്ങല്‍
പാവറട്ടി: ഹയര്‍സെക്കന്ററി ദഫ്മുട്ട് മത്സരത്തില്‍ മുല്ലശേരി ജി.എച്ച്.എസ്. സ്കൂളിന്റെ വിജയത്തിന് നിറം മങ്ങല്‍. ജഡ്ജ് ഒത്തുകളിച്ചായിരുന്നു മുല്ലശേരിക്ക് ഒന്നാംസ്ഥാനം നല്‍കിയതെന്ന രണ്ടാം സ്ഥാനക്കാരുടെ ആരോപണമാണ് ദഫ്മുട്ട് മത്സരത്തിന്റെ നിറം കെടുത്തിയത്. ജഡ്ജ് വേദിയിലേക്ക് കയറി മുല്ലശേരി ടീമുമായി സംസാരിച്ചുവെന്നാണ് ആരോപണം. എന്നാല്‍ നമ്പര്‍ ധരിക്കാതെ വേദിയില്‍ കയറിയത് ചൂണ്ടിക്കാട്ടാനായിരുന്നു ജഡ്ജ് വേദിയില്‍ കയറിയതെന്നാണ് ജേതാക്കളുടെ വാദം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.