പേജുകള്‍‌

2010, ഡിസംബർ 30, വ്യാഴാഴ്‌ച

എയര്‍ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു മാറ്റി

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച ഉത്തരവില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ജാദവ്  ഒപ്പുവച്ചു. മുഖ്യ എന്‍ജിനീയറിങ് കേന്ദ്രം തിരുവനന്തപുരത്തായിരിക്കും.
കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തിലെ പ്രവാസി യാത്രക്കാര്‍ക്കാണ് ഇതുമൂലം കൂടുതല്‍ പ്രയോജനം ലഭിക്കുക. വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. ജോലിസാധ്യത വര്‍ധിപ്പിക്കുന്നുവെന്നതാണ് മറ്റൊരു നേട്ടം.എന്നാല്‍, ഉത്തരവ് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നത് വ്യക്തമായിട്ടില്ല. 
എയര്‍ഇന്ത്യ എക്സ്പ്രസ്സിന്‍െറ 70 ശതമാനത്തിലേറെ സര്‍വീസുകള്‍ കേരളത്തില്‍ നിന്നാണ്. മംഗലാപുരം കഴിഞ്ഞാല്‍ എക്സ്പ്രസിന് ഏറ്റവുമധികം സര്‍വീസുകള്‍ കൊച്ചിയില്‍നിന്നാണ്. ആസ്ഥാനം മുംബൈയിലായതിനാല്‍, വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറോ മറ്റോ സംഭവിക്കുമ്പോള്‍ പകരം വിമാനങ്ങള്‍ അവിടെ നിന്നെത്തിക്കേണ്ടതുള്‍പ്പെടെ പല കാരണങ്ങള്‍ മൂലം കേരളത്തിലെ യാത്രക്കാര്‍ ഏറെ ക്ളേശം അനുഭവിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ആസ്ഥാനം കേരളത്തിലേക്ക് മാറ്റാന്‍ നേരത്തേ എയര്‍ഇന്ത്യ ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.
കൊച്ചി ദര്‍ബാര്‍ഹാള്‍ റോഡില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ പഴയ ഓഫിസ് നവീകരിച്ച് അവിടെയാകും എയര്‍ഇന്ത്യ എക്സ്പ്രസ്സ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് സ്ഥാപിക്കുക. അറുപതോളം ജീവനക്കാരെ അവിടേക്കു മാറ്റും. തിരുവനന്തപുരത്തു തുടങ്ങുന്ന എന്‍ജിനിയറിങ് കേന്ദ്രത്തിലേക്ക് ഏതാണ്ട് അഞ്ഞൂറോളം പേരെ നിയമിക്കുമെന്നറിയുന്നു. അവിടെ എയര്‍ഇന്ത്യയുടെ ഹാംഗറുള്ളതിനാല്‍, വിമാനങ്ങള്‍ക്ക് നിശ്ചിതസമയ പറക്കലിനു ശേഷമുള്ള പരിശോധനകള്‍ക്കായും അറ്റകുറ്റപ്പണികള്‍ക്കുമായി മുംബൈക്ക് പോകേണ്ട അവസ്ഥ ഒഴിവാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.