പേജുകള്‍‌

2010, ഡിസംബർ 11, ശനിയാഴ്‌ച

ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നു

ഗുരുവായൂര്‍: ഗുരുവായൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നു. വ്യാഴാഴ്ച രാത്രി ഗുരുവായൂരിലെ പന്തായില്‍ അയ്യപ്പക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്നു. തൊട്ടടുത്ത ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍നിന്ന് നാലായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണും ചാര്‍ജറും മോഷണം പോയി.

പന്തായില്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്കുമുന്നില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റീലിന്റെ ഭണ്ഡാരമാണ് പൂട്ടുതകര്‍ത്ത് കവര്‍ന്നത്. ഈയിടെ ഭണ്ഡാരം തുറന്നെണ്ണിയിരുന്നതിനാല്‍ അധികം പണം ഉണ്ടാകാനിടയില്ല എന്നാണ് ക്ഷേത്രകമ്മിറ്റിക്കാരുടെ നിഗമനം.

വെള്ളിയാഴ്ച രാവിലെ ക്ഷേത്രം അധികൃതര്‍ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ താംബൂല പ്രശ്‌നം തുടങ്ങാനിരിക്കുകയായിരുന്നു. ആ ദിവസം തന്നെ മോഷണം നടന്നത് ക്ഷേത്രകമ്മിറ്റിക്കാരിലും ഭക്തരിലും വേദനയുണ്ടാക്കി.

ക്ഷേത്രത്തിനടുത്ത കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വാതിലിന്റെ പൂട്ടു പൊളിച്ചായിരുന്നു മോഷ്ടാക്കള്‍ അകത്തു കടന്നത്. മുപ്പതോളം കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കിലും അതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഗുരുവായൂരില്‍ ഒരു മാസത്തോളമായി മോഷണം തുടരുകയാണ്. നേരത്തെ ആളില്ലാതെ പൂട്ടിക്കിടന്ന വീടുകളിലാണ് മോഷണം നടന്നതെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്ന വീടുകളിലൊക്കെ ആളുകള്‍ ഉണ്ടായിരുന്നുവെന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.